തലശേരി: തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സിപിഎം പ്രവർത്തകൻ ഹരിദാസിൻ്റെ കൊലപാതകം ആസൂത്രിതമെന്ന് എം വി ജയരാജന്‍. ആര്‍എസ്എസുകാര്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണം. പുന്നോലില്‍ സിപിഎം–ബിജെപി തര്‍ക്കം ഉണ്ടായിരുന്നെങ്കിലും പരിഹരിച്ചിരുന്നു. ഭൂമിക്കുതാഴെയാണ് സിപിഎം ക്ഷമിച്ചിരിക്കുന്നതെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.
കുറച്ച് ദിവസം മുന്നേ തലശ്ശേരിയിലെ കൊമ്മല്‍വയല്‍ കൗണ്‍സിലര്‍ പരസ്യമായി കൊലപാതകത്തിന് ആഹ്വാനം ചെയ്തിരുന്നു. സിപിഐഎംകാരായ രണ്ട് പേരെ അപായപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുന്ന ഒരു തെരുവ് പ്രസംഗം നടത്തിയത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഇതും പ്രതികള്‍ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ സംസ്ഥാന ജില്ലാ നേതൃത്വത്തിൻ്റെ അറിവും പങ്കും ഉണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തലശ്ശേരി ന്യൂ മാഹിക്കടുത്ത് സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. പുന്നോല്‍ സ്വദേശി ഹരിദാസാണ് മരിച്ചത്.
പുലര്‍ച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റിട്ടുണ്ട്. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലാണ്. മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട ഹരിദാസ്. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സി പി ഐ എം- ബി ജെ പി സംഘര്‍ഷമുണ്ടായിരുന്നു.

















