ആലപ്പുഴ: ബിവറേജസ് ഷോപ്പ് മാനേജർ രാജസ്ഥാനിൽ കണ്ട സന്ന്യാസി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് തന്നെയെന്ന് ചെറിയനാട് സ്വദേശി. സുകുമാരക്കുറുപ്പിൻ്റെ അയൽവാസിയായ ജോണാണ് സന്ന്യാസിയുടെ ചിത്രം കണ്ട് ഇങ്ങനെ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആലപ്പുഴയിലെ ക്രൈബ്രാഞ്ച് സംഘം അടുത്ത ദിവസം ജോണിൻ്റെ മൊഴിയെടുക്കും.
പത്തനംതിട്ടയിലെ ബവ്റിജസ് ഷോപ് മാനേജരായ റെൻസിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തിൽ കണ്ടതായി മൊഴി നൽകിയത്. റെൻസി, സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിൻ്റെ നാട്ടിൽ ചില അന്വേഷണങ്ങൾ നടത്തിയിരുന്നു. അങ്ങനെയാണ് കുറുപ്പിൻ്റെ അയൽവാസിയായ ജോണിനെ ചിത്രം കാണിച്ചത്. 2007ൽ സ്കൂൾ അധ്യാപകനായി രാജസ്ഥാൻ ഈഡൻ സദാപുരയിൽ ജോലി ചെയ്യുമ്പോൾ കണ്ടുമുട്ടിയ സന്യാസി സുകുമാരക്കുറുപ്പാണെന്നു സംശയിക്കുന്നതായാണ് റെൻസിമിൻ്റെ മൊഴി.
ഈഡൻ സദാപുരം ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, അറബി, മലയാളം എന്നി ഭാഷകൾ അറിയാം. കാവി മുണ്ടും ജൂബ്ബയും വേഷം ധരിച്ച് താടിനീട്ടി വളർത്തിയ ലുക്കിലായിരുന്നു. കുമാരക്കുറുപ്പിൻ്റെ ഫോട്ടോ കാണിച്ചപ്പോൾ മലയാളി സ്വാമിയെ പോലെ ഉണ്ടെന്ന് മഠാധിപതി സംശയം പറഞ്ഞു.
ഇക്കാര്യം അന്ന് ആലപ്പുഴ പോലീസിനെ അറിയിച്ചെങ്കിലും പക്ഷേ നടപടിയുണ്ടായില്ല. കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ യാത്രാ വിവരങ്ങൾ ഉള്ള വീഡിയോ കണ്ടപ്പോൾ ഇതേ സന്യാസിയെ വീണ്ടു കണ്ടു. ഇതോടെയാണ് ഇക്കാര്യം വിവരിച്ച് ജനുവരി അഞ്ചിന് റെൻസിം മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ആലപ്പുഴയിൽനിന്നുള്ള ക്രൈംബ്രാഞ്ച് സിഐ ന്യുമാൻ്റെ നേതൃത്വത്തിലാണ് പോലീസ് സംഘം കഴിഞ്ഞ ദിവസമെത്തി റെൻസിമിൻ്റെ മൊഴി എടുത്തിരുന്നു.

















