കർണാടക: ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ നൽകിയ ഹർജികളിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് ശേഷം 2:30നാണ് ഹർജി വീണ്ടും പരിഗണിക്കുക. ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാർ വിദ്യാർഥി സംഘടന നടത്തിയ പ്രതിഷേധം ഇന്നലെ അക്രമാസക്തമായിരുന്നു ഇതിനെ തുടർന്ന് ദാവൻകര, ശിമോഗ എന്നിവടങ്ങിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത. പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്തെ സ്കൂൾ, കോളേജുകൾക്ക് മൂന്ന് ദിവസത്തേക്ക് സർക്കാർ അവധി പ്രഖ്യാപിക്കുകയും ചെയ്തു.
ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹർജികളാണ് ഇന്നലെ ഹൈക്കോടതി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാർഥികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്. അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് കെ. നവദാഗി കർണാടക സർക്കാരിനു വേണ്ടിയും വാദങ്ങൾ അവതരിപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെടുകയും ചെയ്തു.
















