തിരുവനന്തപുരം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരേ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് രമേശ് ചെന്നിത്തല. ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതാണ്. ഗവർണ്ണറുടെ വെളിപ്പെടുത്തൽ ഉൾപ്പടെ ഉള്ള കാര്യങ്ങൾ പരിഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന തൻ്റെ വാദവും ലോകായുക്ത അംഗീകരിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ബിന്ദുവിനെതിരായ പരാതിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന തൻെറ പുതിയ പരാതി ഫയൽ ചെയ്തിട്ടും അത് പരിഗണിക്കാൻ തയാറായില്ല. വിധി പ്രഖ്യാപനത്തിന് ശേഷം പരാതി കേൾക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മന്ത്രിയുടെ ശിപാർശ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും മതിയായ തെളിവാണ്.
ചട്ടങ്ങൾ അവഗണിച്ച് നടത്തുന്ന ഏത് ശിപാർശകളും ഗൗരവതരമാണ്. ഇക്കാര്യങ്ങൾ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകായുക്തയിൽ നിക്ഷിപ്തമായ കടമയുടെ ലംഘനമാണെന്നും അദ്ദേഹം വിമർശിച്ചു. വിവാദമായ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനഃർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് അനുകൂലമായി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നായിരുന്നു വിധി.

















