തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. രാവിലെ പതിനൊന്നിന് ഓൺലൈനായാണ് യോഗം. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സ്കൂളുകളില്‍ അധ്യയനം പുനരാരംഭിക്കണോ എന്നും ഞായാറാഴ്ച ആരാധനലയങ്ങള്‍ക്ക് ഇളവ് നല്‍കണമോ എന്നും ഇന്നത്തെ യോഗം തീരുമാനിക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒമ്പത് വരെയുള ക്ലാസുകൾ അടച്ചിരുന്നു. രണ്ടാഴ്ച്ചത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുകയാണ്.
ആശുപത്രികളില്‍ കിടക്കുന്ന രോഗികളുടെ എണ്ണത്തിന്‍റെ അടിസ്ഥനത്തില്‍ ജില്ലകളുടെ കാറ്റഗറികളും പുതുക്കും. സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുമ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം നോക്കിയാണ് ഇളവുകള്‍ തീരുമാനിക്കുക. വരുന്ന ഞായാറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഞായാറാഴ്ച ആരാധനയത്തില്‍ ഇളവ് വേണമെന്ന് വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് നിര്‍ണായകം.
കോവിഡ് വ്യാപനത്തിനെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് സ്കൂളുകള്‍ അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച മുതല്‍ സ്കൂളുകളില്‍ ഹൈസ്ക്കൂള്‍ ക്ലാസുകള്‍ പൂര്‍ണായി പുനരാരംഭിക്കുമോ എന്ന് ഇന്ന് തീരുമാനമുണ്ടാകും. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്.
നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തതംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളാണ് നിലവില്‍ കടുത്ത നിയന്ത്രണുള്ള സി കാറ്റഗറിയിലുള്ളത്. ഇതില്‍ ഏതിലെങ്കിലും മാറ്റം വരുമോ എന്നും മറ്റ് ഏതെങ്കിലും ജില്ലകളില്‍ കടുത്ത നിയന്ത്രണ വരുമോ എന്നും ഇന്ന് വ്യക്തമാകും. യുഎഇയിലുള്ള മുഖ്യമന്ത്രി അവിടെ നിന്നാകും ഓൺലൈൻ യോഗത്തില്‍ പങ്കെടുക്കുക.

















