തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നും ലോകായുക്ത നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പുണ്ടെന്നും ഗവർണർക്ക് സർക്കാരിന്റെ മറുപടി. നിയമത്തിലെ സെക്ഷൻ 14 ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ മറുപടിയിൽ വിശദീകരിക്കുന്നു.
എജിയുടെ നിയമോപദേശവും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ലോക്പാല്‍ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാന വിഷയമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മന്ത്രിസഭാ അംഗീകരിച്ച ലോകായുക്താ നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടകൾ നൽകിയ നിവേദനങ്ങൾ ഗവർണർ സർക്കാരിന് കൈമാറിയിരുന്നു. ഇതിനാണ് സർക്കാർ വിശദീകരണം നൽകിയിരിക്കുന്നത്.
ലോകായുക്ത നിയമഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടണം എന്നാണ് പ്രതിപക്ഷത്തിന്റെ ഒരു ആവശ്യം. എന്നാൽ ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്നാണ് ഇപ്പോൾ സർക്കാർ ഗവർണറെ അറിയിച്ചിരിക്കുന്നത്.
ലോകായുക്താ നിയമഭേദഗതി നിയമം 1999 നിലവിൽ വന്നപ്പോൾ പലതവണ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലൊന്നും രാഷ്ട്രപതിയുടെ അനുമതി ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇതിനും രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഗവർണർ ഈ വിഷയത്തിൽ നിയമോപദേശം തേടുമെന്നാണ് സൂചന. നിയമോപദേശം തേടിയതിന് ശേഷമായിരിക്കും ഓർഡിനൻസിൽ ഒപ്പു വയ്ക്കണമോ ഓർഡിനൻസ് തിരിച്ചയക്കണമോയെന്ന് ഗവർണർ തീരുമാനിക്കുക.

















