തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആണെങ്കിലും ഗുരുതര രോഗമുള്ളവർക്ക് ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്‌ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ബാധകമാണെന്ന് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്‌ഥാനത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനം വർദ്ധിച്ച് നിന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്‌ഥിതിഗതികൾ നിയന്ത്രണത്തിലാണ്.
സംസ്‌ഥാനത്തെ രണ്ടാം ഡോസ് വാക്‌സിനേഷൻ 84 ശതമാനവും കുട്ടികളുടെ വാക്‌സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു. വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

















