ദേവികുളം: സസ്പെൻഡ് ചെയ്യാനുള്ള നടപടിയെ സംബന്ധിച്ച് പാർട്ടിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രൻ. വീഴ്ച കണ്ടെത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് പാര്‍ട്ടിയുടെ അവകാശത്തില്‍പ്പെട്ട കാര്യമാണ്. മെന്പർഷിപ്പ് കൊടുക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം പാർട്ടിയുടെ അവകാശമാണെന്നും അവരുടെ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ അവരെന്തും ചെയ്യുമെന്നും രാജേന്ദ്രൻ പറഞ്ഞു.
ആരെങ്കിലും കഥയെഴുതുന്നതിനനുസരിച്ച് അഭിനയിക്കാൻ തനിക്കറിയില്ല. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതിൽ മറുപടി ലഭിച്ചില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കുമളിയില്‍വെച്ച് നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനത്തില്‍ എസ് രാജേന്ദ്രന്‍ വിഷയം ചര്‍ച്ചയായി മാറുമെന്നാണ് സുചന.
സമ്മേളനത്തിന് ശേഷം രാജേന്ദ്രനെതിരായ നടപടി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ദേവികുളം തെരഞ്ഞെടുപ്പ് വീഴ്ചയില്‍ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്. പാര്‍ട്ടി നിയോഗിച്ച കമീഷൻ വീഴ്ച കണ്ടെത്തിയിരുന്നു. ദേവികുളം എംഎൽഎ സ്ഥാനാര്‍ത്ഥിയായ അഡ്വ. എ രാജയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചു, ജാതീയമായ വേര്‍തിരിവുണ്ടാക്കി എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന പരാതികളാണ് രാജേന്ദ്രനെതിരെ ഉയർന്നത്. വിഷയത്തിൽ പാർട്ടി രണ്ടംഗകമീഷനെ നിയോഗിച്ചിരുന്നു.

















