പറവൂർ: പറവൂരിൽ യുവതി വീടിനുള്ളിൽ വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.പറവൂർ പനോരമ നഗർ അറയ്‌ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീടിന് തീപിടിച്ചാണ് മൂത്തമകൾ വിസ്മയ വെന്തുമരിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ലോക്കറ്റ് കണ്ടാണ് മാതാപിതാക്കൾ വിസ്മയയാണെന്ന് മൊഴി നൽകിയത്.
അതേസമയം, ശിവാനന്ദന്റെ ഇളയ മകൾ ജീത്തുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.വിസ്മയയുടെ ഡിഎൻഎ പരിശോധനയ്‌ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ദുരൂഹസാഹചര്യത്തിൽ നടന്ന തീപിടിത്തവും മരണവുമായി ബന്ധപ്പെട്ട് പോലീസ് വിശമായ അന്വേഷണം നടത്തുന്നുണ്ട്. സഹോദരിമാരായ ജീത്തുവും വിസ്മയും തമ്മിൽ വഴക്ക് പതിവായിരുന്നു. സംഭവം നടന്ന അന്നും വഴക്കുണ്ടായതായി പോലീസ് പറയുന്നു. തീവെച്ചത് ജീത്തുവാണെന്ന് പറയാനാകില്ലെന്നും അന്വേഷണം പൂർണമായ ശേഷം ഇതിന് വ്യക്തത വരുത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

















