തിരുവനന്തപുരം: സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധാർമികതക്ക് നിരക്കാത്തത് ചിലത് ചെയ്യേണ്ടി വന്നു. ഇനി തെറ്റ് തുടരാൻ വയ്യെന്നും ഗവർണർ പറഞ്ഞു.
തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
നിയമപരമായിട്ടാണ് താൻ പ്രവർത്തിക്കുന്നത്. സത്യ പ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ല. സർവകലശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് ഓഫീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
കണ്ണൂർ വി.സി നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്നും ചട്ടങ്ങൾ അട്ടിമറിക്കപ്പെട്ടെന്നും അതിനാൽ ചാൻസലർ സ്ഥാനം ഒഴിയുന്നു എന്നാണ് ഗവർണർ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചത്. വി.സി നിയമനത്തിലെ രാഷ്ട്രീയ ഇടപെടൽ കൂടുതൽ വ്യകതമാവുന്ന ഉന്നത വിദ്യാഭ്യസ മന്ത്രി ആർ.ബിന്ദുവിന്റെ കത്തും പുറത്തുവന്നിരുന്നു.

















