കൊച്ചി: കിഴക്കമ്പലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 164 പേരില്‍ വെറും 13 പേര്‍ മാത്രമാണ് യഥാര്‍ഥപ്രതികളെന്ന് കിറ്റക്‌സ് എം.ഡി. സാബു എം.ജേക്കബ്. ബാക്കിയുള്ളവരെ പോലീസ് പ്രതികളാക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും കസ്റ്റഡിയിലുള്ള 151 പേരും നിരപരാധികളാണെന്നും സാബു എം. ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
‘164 പ്രതികളില്‍ 152 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. പൊലീസ് അറസ്റ്റ് ചെയ്ത ബാക്കി 12 പേര്‍ ആരെന്നറിയില്ല. അന്വേഷണത്തില്‍ 11 പേര്‍ മാത്രമാണ് യഥാര്‍ത്ഥ പ്രതികളായുള്ളവര്‍. മറ്റുള്ളവര്‍ നിരപരാധികളാണ്. നിരപരാധികളെ തുറന്നുവിടാന്‍ തയ്യാറാകണം. സംഭവത്തെ കുറിച്ച് എല്ലാ തെളിവുകളും കാമറയിലുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. 150ലധികം തൊഴിലാളികളെ ജയിലിലടച്ചത് തന്നോടുള്ള വിരോധം മൂലമാണ്. അറസ്റ്റിലായ നിരപരാധികള്‍ക്ക് നിയമസഹായം ചെയ്തുകൊടുക്കും.’- സാബു എം ജേക്കബ് പ്രതികരിച്ചു.
അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടന്നത്. 10, 11, 12 എന്നീ മൂന്നു കോട്ടേഴ്സിൽ നിന്നുള്ളവർ മാത്രമാണ് പ്രതികൾ എന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി. പൊലീസിൻറെ നടപടിയിൽ ദുരൂഹതയുണ്ട്. ഇപ്പോൾ അറസ്റ്റിലായ 164 പേരിൽ 13 പേർ മാത്രമാണ് കുറ്റക്കാർ. കിറ്റക്സിനെയും ട്വൻറി20യെയും തന്നെയും ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 40 പേരിൽ കുറഞ്ഞ ആളുകൾ മാത്രമേ കൃത്യത്തിൽ പങ്കെടുത്തിട്ടുള്ളൂ. പൊലീസ് അറസ്റ്റ് ചെയ്ത് തൊഴിലാളികളുടെ സംസ്ഥാനങ്ങൾ വെറുതെ ഇരിക്കും എന്ന് കരുതണ്ട. 10 സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ആണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ തൊഴിലാളികൾക്ക് നിയമ സഹായം കിറ്റെക്സ് നൽകും. കുറ്റവാളികൾ എന്ന് കമ്പനി കണ്ടെത്തിയ 23 പേർക്ക് നിയമ സഹായം നൽകില്ല. പരിക്കേറ്റ പൊലീസുകാർക്ക് വേണ്ട ചികിത്സ സഹായം നൽകാൻ തയ്യാറാണ്. ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കമ്പനി കണ്ടെത്തിയ 10 പേരെ കൂടി പൊലീസിന് കൈമാറുന്നു. അറസ്റ്റിലായവർ ഉപയോഗിച്ച ലഹരിമരുന്ന് ഏതെന്ന് കണ്ടെത്താൻ അപ്പോഴേ പരിശോധന നടത്തേണ്ടിയിരുന്നു. അതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു.
തനിക്കെതിരെ കേസെടുക്കണമെന്ന ബെന്നി ബഹനാനന്റെ പ്രസ്താവനയോട് രൂക്ഷമായ രീതിയിലാണ് സാബു ജേക്കബ് പ്രതികരിച്ചത്. അയാൾ പറഞ്ഞ നിയമമനുസരിച്ച് ധൈര്യമുണ്ടെങ്കിൽ കേസ് എടുക്കട്ടെ എന്ന് സാബു ജേക്കബ് പറഞ്ഞു. ട്വൻറി ട്വൻറി നിർത്തിയാൽ ശ്രീനിജന്റെയും മറ്റ് എംഎൽഎമാരുടെയും സർക്കാരിനെയും പ്രശ്നം തീരും. 140 എംഎൽഎമാരും വട്ടമിട്ട് ആക്രമിക്കുകയാണെന്നും സാബു ജേക്കബ് പറഞ്ഞു.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്. കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പിനുള്ളില്‍ ക്രിസ്മസ് കരോള്‍ നടത്തിയിരുന്നു. ഇവരില്‍ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികള്‍ വഷളായതോടെ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ക്കും സംഘത്തിനും നേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പിന്‍മാറിയതോടെ തൊഴിലാളികള്‍ പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. ഒരു വാഹനം പൂര്‍ണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.

















