ദില്ലി: കൗമാരക്കാർക്ക് കൂടി വാക്സീൻ (Vaccine for teenagers) നൽകാമെന്ന് വ്യക്തമാക്കി വാക്സീനേഷൻ(Vaccination) മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൗമാരക്കാർക്ക് കൊവാക്സീൻ മാത്രമായിരിക്കും നൽകുകയെന്ന് പുതിയ മാർഗനിർദ്ദശത്തിൽ പറയുന്നു. 2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്സീൻ എടുക്കാൻ പുതിയ നയം അനുസരിച്ച് അർഹരാണ്.
കൗമാരക്കാർക്ക് നിലവിൽ ഉള്ള ഏതെങ്കിലും കോവിൻ അക്കൗണ്ട് വഴിയോ, സ്വന്തം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയോ രജിസ്ട്രഷൻ നടത്താം. വാക്സീൻ നൽകുന്നയാൾക്കും കൗമാരക്കാരുടെ രിജിസ്ട്രേഷൻ നടത്തി കൊടുക്കാൻ സാധിക്കും. കരുതൽ ഡോസിന് അർഹരായവരെ എസ്എംഎസ് വഴി അറിയിക്കും. ഇവർക്ക് നിലവിലുള്ള അക്കൗണ്ട് വഴി തന്നെ രജിസ്റ്റർ ചെയ്യാം. വാക്സീൻ സർട്ടിഫിക്കറ്റിൽ കരുതൽ ഡോസിന്റെ വിവരങ്ങളും നൽകും. ഓൺലൈനായും ഓഫ്‍ലൈനായും രജിസ്ട്രേഷൻ നടത്താം.
പതിനഞ്ച് മുതൽ 18 വയസുവരെയുള്ളവർക്ക് വാക്സീനായി ജനുവരി 1 മുതൽ കൊവിൻ ആപ്പിലും പോർട്ടലിലും രജിസ്റ്റർ ചെയ്യാം. ആധാർ ഇല്ലെങ്കിൽ സ്കൂൾ തിരിച്ചറിയൽ കാർഡും ഉപയോഗിക്കാം. നൽകുന്ന വാക്സീൻറെ അളവിൽ വ്യത്യാസം ഉണ്ടാകില്ല.
ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സീൻ തന്നെ നൽകിയാൽ മതിയെന്നും തീരുമാനമായിരുന്നു. രണ്ടാം ഡോസ് കിട്ടി ഒൻപത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക. ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. കരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ നൽകാൻ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്സീൻ തന്നെ നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
















