തിരുവനന്തപുരം: ഓൺലൈൻ റിസർവേഷൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. 72 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല. എന്നാല്‍ ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിന് ശേഷമുള്ള ക്യാന്‍സലേഷന്‍ അനുവദിക്കുകയില്ല. ജനുവരി ഒന്ന് മുതലാണ് ഇളവുകള്‍ നടപ്പിലാക്കുക.
72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും, 48 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിൽ 25 ശതമാനവും, 24 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ 40 ശതമാനവും, 12 മണിക്കൂറിനും 2 മണിക്കൂറിനും ഇടയിൽ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും ക്യാൻസലേഷൻ നിരക്ക് നൽകിയാൽ മതി.
കെ എസ് ആര്‍ ടി സിയുടെ ഫ്രാഞ്ചൈസികള്‍ വഴിയോ കൗണ്ടറുകള്‍ വഴിയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ യാത്രക്കാരുടെ ആവശ്യാനുസരണം ഡേറ്റ് മാറ്റി നല്‍കും. എന്നാല്‍ ഇത് ചില നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ചെയ്യാന്‍ സാധിക്കൂ. ലിങ്ക് സംവിധാനത്തിലൂടെ ദീര്‍ഘദൂര യാത്രക്കാരന് നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂള്‍ ചെയ്യാനും സാധിക്കും. ഇതിനു പുറമേ നാലുപേരില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഒരാളിന്റെ റിസര്‍വേഷന്‍ നിരക്ക് മാത്രമേ ഈടാക്കുകയുള്ളു. മടക്കയാത്ര ഉള്‍പ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ഇളവ് വേറെയും ലഭിക്കും.
അന്തർസംസ്ഥാന സർവീസിൽ റിസർവ് ചെയ്ത യാത്രക്കാർക്കു ബുക്ക് ചെയ്ത ഇടത്ത് എത്തിച്ചേരുന്നതിനു കെഎസ്ആർടിസിയുടെ ലഭ്യമായ എല്ലാ സർവീസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിന് വേണ്ടി യാത്രാരേഖയും ഐഡി കാർഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ 30 കിലോമീറ്റർ വരെയാണ് ഈ സൗജന്യം ലഭിക്കുക.

















