ലണ്ടൻ: കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോണിന് ഡെൽറ്റയെ അപേക്ഷിച്ച് പ്രഹരശേഷി കുറവാണെന്ന് പഠനം. മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ചുരുക്കം ആളുകളെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നും യു.കെയിലും ദക്ഷിണാഫ്രിക്കയിലും നടത്തിയ പഠന റിപ്പോർട്ടുകളിൽ പറയുന്നു.
ലണ്ടനിലെ ഇംപീരിയൽ കോളജാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ ബാധിച്ചവരിൽ 40 മുതൽ 45 ശതമാനം ആളുകളെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുള്ളൂ. ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചവരിൽ 50 മുതൽ 60 ശതമാനം വരെ രോഗികളാണ് ആശുപത്രിയിൽ കഴിഞ്ഞത്. എഡ്വിൻബർഗ് യൂനിവേഴ്സിറ്റി നടത്തിയ പഠനത്തിലും, ഒമിക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് കുറവാണെന്ന് കണ്ടെത്തി. ദക്ഷിണാഫ്രിക്കയിലും മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ ബാധിച്ചവരിൽ വളരെ ചുരുക്കം ആളുകൾക്കാണ് ചികിത്സ വേണ്ടിവന്നത്. എന്നാൽ, ജാഗ്രത തുടരേണ്ടത് അനിവാര്യമാണെന്നും മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷി കൂടുതലായതിനാൽ ആശുപത്രികൾ നിറയാൻ അധികം താമസമുണ്ടാകില്ലെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പുനൽകുന്നുമുണ്ട്. വാക്സിൻ സ്വീകരിക്കാത്തവരിൽ ഒമിക്രോൺ ഗുരുതരമാകുമെന്നും മുന്നറിയിപ്പുണ്ട്.
ബ്രിട്ടനിൽ ബുധനാഴ്ച ഒരുലക്ഷം പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആസ്ട്രസെനിക വാക്സിെൻറ ബൂസ്റ്റർ ഡോസ് ഒമിക്രോണിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നും ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പഠനത്തിൽ സൂചിപ്പിക്കുന്നു.
















