ജറുസലേം: ഒമിക്രോൺ ഭീതി ലോകത്താകെ പടരുന്ന സാഹചര്യത്തിൽ കോവിഡ് വാക്‌സിൻ്റെ നാലാമത്തെ ഡോസ് നൽകുന്ന ആദ്യത്തെ രാജ്യമാകാനൊരുങ്ങി ഇസ്രായേൽ. 60 വയസിനു മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും നാലാമത്തെ ബൂസ്റ്റർ ഡോസ് നൽകാനായി ആരോഗ്യവിദഗ്ധർ ശിപാർശ ചെയ്തു.
പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പദ്ധതിയെ സ്വാഗതം ചെയ്യുകയും നാലാം ഡോസ് നൽകുന്നതിൻ്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ഒമിക്രോൺ ബാധിച്ച് ഒരു രോഗി മരിച്ചതിനെ തുടർന്നാണ് പുതിയ നടപടിയുമായി ഇസ്രായേൽ മുന്നോട്ട് വരുന്നത്. രാജ്യത്ത് ഏകദേശം 340 പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നേരത്തെ ബ്രിട്ടണിലും അമേരിക്കയും ഒമിക്രോൺ മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിലും ഒമിക്രോൺ ബാധിച്ച് ഒരാൾ മരിച്ചത്. ആദ്യമായി വാക്സിനേഷൻ പൂർത്തീകരിച്ച രാജ്യമാണ് ഇസ്രായേൽ. പിന്നാലെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാലാം ഡോസ് വാക്സിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നത്.
നാലാമത്തെ ബൂസ്റ്റർ പുറത്തിറക്കാൻ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. മൂന്നാമത്തെ ഡോസ് കഴിഞ്ഞ് നാലുമാസത്തിന് ശേഷം നാലാമത്തെ ഡോസ് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോകത്തെ വിഴുങ്ങുന്ന ഒമിക്രോൺ തരംഗത്തിലൂടെ കടന്നുപോകാൻ ഈ വാർത്ത ഞങ്ങളെ സഹായിക്കുമെന്ന് പ്രധാമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഈ അവസരം ജനങ്ങൾ എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
















