തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പി ടി തോമസെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു അദ്ദേഹം. ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദീർഘകാലമായി അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് പി ടി തോമസ് മരണപ്പെട്ടത്. കെ പി സി സി വർക്കിങ് പ്രസിഡന്റും തൃക്കാക്കര നിയമസഭാംഗവുമായ അദ്ദേഹം 2009-14 കാലഘട്ടത്തില്‍ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

















