ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ നിരോധനാജ്ഞ ഈ മാസം 23 വരെ നീട്ടി. ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 23ന് രാവിലെ ആറു വരെ നീട്ടിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കര്‍ശന പരിശോധനക്ക് ഡി.ജി.പിയുടെ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ആലപ്പുഴയിൽ ക്രമസമാധാനം നിലനിർത്താന്‍ കളക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അക്രമം തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
അതിനിടെ രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി പഞ്ചായത്ത് അംഗവും എസ്ഡിപിഐ പ്രവർത്തകനുമായ നവാസ് നൈനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ വരുന്നതിനിടെയാണ് പൊലീസ് നടപടി. രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ 4 എസ്ഡിപിഐ പ്രവർത്തകരാണ് കസ്റ്റഡിയിലുള്ളത്. പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന നാല് ബൈക്കുകളും പിടികൂടി. ഷാൻ വധക്കേസിലെ പ്രതികൾക്കായും അന്വേഷണം ഊർജിതമാക്കി. ഈ കേസിൽ 8 പ്രതികളെക്കൂടി ഇനി കണ്ടെത്താനുണ്ട്.
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളില്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാന്‍ വധത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ അറിയിച്ചു.

















