അന്തരീക്ഷ മലിനീകരണം തടയാൻ പടിപടിയായി നഗരപരിധിയിൽനിന്ന് ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചിയടക്കമുള്ള പ്രധാനനഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ സർവീസ് നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊച്ചി കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ നൽകിയ പൊതുതാത്പര്യ ഹർജി തീർപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
ഓട്ടോറിക്ഷയടക്കമുള്ള പൊതു ഡീസൽ വാഹനങ്ങൾക്ക് പകരമായി സി.എൻ.ജി./ എൽ.എൻ.ജി. വാഹനങ്ങൾ ഉപയോഗിക്കാൻ നിർദേശിക്കണമെന്നതായിരുന്നു ഹർജിയിലെ ആവശ്യം. മലനീകരണം തടയാനുള്ള നടപടികൾ കേന്ദ്ര -സംസ്ഥാന സർക്കാരുകളും ദേശീയ ഹരിത ട്രിബ്യൂണലും സ്വീകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ കൂടുതൽ നിർദേശങ്ങൾ നൽകുന്നില്ലെന്നും വ്യക്തമാക്കി.
വാഹനങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാനകാരണമെന്നാണ് മലിനീകരണ നിയന്ത്രണബോർഡ് അറിയിച്ചത്. 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്ക് കഴിഞ്ഞ ജൂൺ മുതൽ പെർമിറ്റ് നൽകുന്നില്ലെന്ന് സർക്കാർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി. 3000 ഡീസൽ ബസുകൾ സി.എൻ.ജി.,എൽ.എൻ.ജി ബസുകളിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 50 ഇലക്ട്രിക്കൽ ബസുകൾ വാങ്ങുന്നതും പരിഗണനയിലുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനായി ഡീസലിനോടൊപ്പം എത്തനോൾ ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

















