സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന ഹോപ്പ് ഫെസ്റ്റിവലിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നാടക പ്രവർത്തകർ.ഫെസ്റ്റിവലിൽ നാടക കലാസമൂഹത്തിന് ഒരു പരിഗണന നൽകാതെയാണ് സംഘടിപ്പിക്കുന്നതെന്നാണ് ആക്ഷേപം . കോവിഡ് എന്ന മഹാമാരിക്ക് ശേഷം ഒന്ന് ഉണർന്നു തുടങ്ങിയ നാടകവേദി കേരളത്തിലെ വിവിധ ജില്ലകളിൽ അതിജീവനത്തിന്റെ നാടകോത്സവങ്ങൾ നടത്തി വരികയാണ്.ഇത്തരമൊരു സാഹചര്യത്തിലാണ് പൊതുഖജനാവിൽ നിന്നും പണം കൈപ്പറ്റി ആരെയുമറിയിക്കാതെയാണ് ഫെസ്റ്റിവൽ സംഗീതനാടക അക്കാദമി നടത്തുന്നതെന്ന് നാടകപ്രവർത്തകർ വ്യക്തമാക്കുന്നു.
നാടകോത്സവത്തെക്കുറിച്ച് കേരളത്തിലെ നാടകപ്രവർത്തകരും നാടക സംഘങ്ങളും അറിയുന്നത് രണ്ടുദിവസം മുമ്പേ വന്ന ഒരു പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ആണ്.മുൻകൂട്ടി നാടകങ്ങൾ ക്ഷണിക്കുകയോ അറിയിപ്പോ നൽകാതെ തീർത്തും ഏകപക്ഷീയമായി തന്നിഷ്ടപ്രകാരം നാടകങ്ങൾ തെരഞ്ഞെടുത്തു അവതരിപ്പിക്കുകയാണ് ഈ ഫെസ്റ്റിവലിൽ. 19 നാടകങ്ങളാണ് ഇത്തരത്തിൽ മുൻ ആലോചനകൾ ഒന്നുമില്ലാതെ അക്കാദമിയുടെ ഹോപ്പ് ഫെസ്റ്റിവലിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇങ്ങനെ യാതൊരുവിധ ജനാധിപത്യ മര്യാദയും ഇല്ലാതെ ഇത്തരത്തിലൊരു നാടകോത്സവ പരിപാടിയുമായി അക്കാദമി മുന്നോട്ടുപോവുകയാണെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് നാടകപ്രവർത്തകരുടെ തീരുമാനം.

















