ഭോപ്പാൽ : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് സംസ്കരിക്കും. ബംഗളൂരു യെലഹങ്കയിലെ വ്യോമതാവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ ഭോപാലിലെ സൺസിറ്റിയിൽ എത്തിച്ച മൃതദേഹം രാവിലെ പൊതുദർശനത്തിനു വെക്കും. കുടുംബം താമസിക്കുന്ന ഇന്നർകോട്ട് അപ്പാർട്മെൻറിനോട് ചേർന്ന പാർക്കിൽ പൊതുദർശനത്തിനു വെക്കുന്ന മൃതദേഹം ബൈരാഗർ ശ്മശാനത്തിൽ ഉച്ചയോടെ സംസ്കരിക്കും.
വ്യാഴാഴ്ച സൈനിക ആശുപത്രിയിൽനിന്ന് യെലഹങ്കയിലെ വ്യോമതാവളത്തിലേക്കെത്തിച്ച മൃതദേഹത്തിൽ കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ട്, സൈനിക, സർക്കാർ ഉദ്യോഗസ്ഥർ, വരുൺ സിങ്ങിന്റെ കുടുംബാംഗങ്ങൾ എന്നിവർ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ഭോപാലിലേക്ക് കൊണ്ടുപോയത്.വൈകീട്ട് മൂന്നോടെ ഭോപാൽ സിറ്റി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും സൈനികരും മറ്റ് ഉദ്യോഗസ്ഥരും പുഷ്പാഞ്ജലി അർപ്പിച്ചു. അതിനിടെ, ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ്ങിന് ലോക്സഭ ആദരമർപ്പിച്ചു. വരുൺ സിങ്ങിെൻറ വിയോഗത്തെക്കുറിച്ച് പരാമർശിച്ച സ്പീക്കർ ഓം ബിർള, അനുശോചനം രേഖപ്പെടുത്തി.
















