കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിൽ (Kasaragod Medical College) ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ളവർക്ക് കൂട്ട സ്ഥലംമാറ്റം (Mass Transfer). മെഡിക്കൽ കോളേജ് ഒപി വിഭാഗം ഈ മാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഭൂരിഭാഗം ജീവനക്കാരേയും സ്ഥലം മാറ്റിയത്.
നവംബർ പതിനെട്ടിന് ഉക്കിനടുക്കയിലുള്ള കാസർകോഡ് മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയപ്പോൾ ഈ മാസം ആദ്യം ഒപി വിഭാഗം പ്രവർത്തനം തുടങ്ങുമെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജേർജിൻറെ വാഗ്ദാനം. ഇതുവരെ ഒപി തുടങ്ങിയില്ലെന്ന് മാത്രമല്ല, മെഡിക്കൽ കോളേജിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുകയാണ് ഇപ്പോൾ. ഒപി തുടങ്ങുന്നത് വൈകുമെന്ന് ഇതോടെ ഉറപ്പായി.
നവംബർ 27 നുള്ള ഉത്തരവിലാണ് പതിനൊന്ന് നഴ്സുമാരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത്. ഈ മാസം എട്ടിനുള്ള മറ്റൊരു ഉത്തരവിൽ രണ്ട് ഹെഡ്നേഴ്സുമാരെ ഉൾപ്പടെ 17 പേരെ കൊല്ലം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് റേഡിയോ ഗ്രാഫർമാർ, രണ്ട് ലാബ് ടെക്നീഷ്യൻമാർ എന്നിവർക്കും സ്ഥലം മാറ്റമുണ്ട്. ആറ് ഡോക്ടർമാരേയും വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ബാക്കിയുള്ള ഡോക്ടർമാർക്ക് അടുത്ത ദിവസം തന്നെ ഉത്തരവ് ലഭിക്കുമെന്ന് അനൗദ്യോഗിക അറിയിപ്പും ലഭിച്ചു കഴിഞ്ഞു.
വർക്കിംഗ് അറേജ്മെൻറ് എന്ന പേരിലാണ് കൂട്ടസ്ഥലം മാറ്റം. ഇതോടെ മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ എണ്ണം കയ്യിലെണ്ണാവുന്നവർ മാത്രമായി ചുരുങ്ങി. ആദ്യഘട്ട സമരമെന്ന നിലയിൽ തിങ്കളാഴ്ച മെഡിക്കൽ കോളേജ് സംരക്ഷണ യുവജന കവചം തീർക്കാനാണ് യൂത്ത് കോൺഗ്രസിൻറെ തീരുമാനം.

















