തിരുവനന്തപുരം;ആധുനിക വിവരസാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ച് സപ്ലൈകോയിലൂടെ ജനങ്ങൾക്ക് പരമാവധി വിലക്കുറവിൽ ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി ആർ അനിൽ. സംസ്ഥാനതലത്തിൽ ആരംഭിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലൂടെയുള്ള ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും തൃശൂർ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സപ്ലൈകോ ആധുനികരണത്തിന്റെ പാതയിലാണ്. ഓൺലൈൻ ഹോം ഡെലിവറി പദ്ധതി, മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ ഔട്ട്ലെറ്റുകളിലും ഡിജിറ്റൽ പെയ്‌മെന്റ് ഗേറ്റ് വേ സമ്പ്രദായം, സപ്ലൈകോയുടെ പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്റ്റോറുകൾ, മാവേലി സ്റ്റോറുകൾ മുതൽ പീപ്പിൾസ് ബസാർ വരെയുള്ള ഔട്ട്ലെറ്റുകൾ, ഡിപ്പോ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ, ഹെഡ് ഓഫീസ് എന്നിവ തമ്മിൽ വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ കോർത്തിണക്കിയുള്ള സ്റ്റോക്കും വിൽപനയും ക്രമീകരിക്കുന്നതിനുള്ള പദ്ധതി എന്നിവയാണ് സപ്ലൈകോ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഹോം ഡെലിവറി നടത്തിവന്നിരുന്നത്. അതിന്റെ ചുവടുപിടിച്ചാണ് സ്വന്തമായി ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും നടത്താൻ തീരുമാനിച്ചത്.
തൃശ്ശൂരിലെ മൂന്നു സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലാണ് ‘സപ്ലൈ കേരള’ എന്ന ആപ്പ് വഴി ഓൺലൈൻ വില്പനയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ മൂന്നിടങ്ങളിലെ പ്രവർത്തനം മികവുറ്റതാക്കി ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും ഈ സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തീകരിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ 14 ജില്ലകളിലുമുള്ള ഉപഭോക്താക്കൾക്ക് എളുപ്പത്തിലും, വേഗത്തിലും മിതമായ നിരക്കിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് സപ്ലൈകോ ഇതിലൂടെ പൂർത്തീകരിക്കുന്നത്.
പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ‘സപ്ലൈ കേരള’ ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട്‌ലെറ്റ് തിരഞ്ഞെടുത്ത് സപ്ലൈകോ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനാകും. അവശ്യ സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യുന്നതു വഴി ഉപഭോക്താക്കൾക്ക് ക്യൂ നില്ക്കാതെ സമയവും പണവും ലാഭിച്ച് സപ്ലൈകോ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.

















