ഊട്ടി: കൂനൂരില്‍ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍. വെന്റിലേറ്ററില്‍ തുടരുന്ന സിങ്ങിൻ്റെ ആരോഗ്യനില വഷളായിട്ടില്ലെങ്കിലും അടുത്ത നാല്‍പ്പത്തിയെട്ടുമണിക്കൂറുകള്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലുള്ള ആശുപത്രിയിലാണ് വരുണ്‍ സിംഗുള്ളത്. വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു.
ബിപിൻ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വ്യോമസേനയുടെ എം17 ഹെലികോപ്റ്റര്‍ തകർന്നത്. കൂനൂർ ഹെലികോപ്റ്റര്‍ ദുരന്തത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു. എയർ മാർഷൽ മാനവേന്ദ്രസിംഗിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. പാർലമെന്റിൽ പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു.
















