ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് രാത്രി വെള്ളം തുറന്നു വിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേരളം പുതിയ ഹരജി നൽകി.
അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാൻ പുതിയ സമിതി രൂപീകരിക്കണമെന്നും അതിൽ ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു.
ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് മേൽനോട്ട സമിതിയോട് നിർദേശിക്കണമെന്നും കേരളം പറഞ്ഞു.
വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫും ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ് നാടിന്‍റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനങ്ങൾ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് സുപ്രീംകോടതിയിലേക്ക് കേരളത്തിന്‍റെ നീക്കം.
















