ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതില്‍ നടുക്കത്തോടെ രാജ്യം. പാക് അധീന കശ്മീരിലടക്കം രാജ്യം കണ്ട ഏറ്റവും പ്രധാന സൈനിക ഓപ്പറേഷനുകൾക്കെല്ലാം ചുക്കാൻ പിടിച്ച സേനകളുടെ തലവനായിരുന്നു ബിപിന്‍ റാവത്ത്. അവസാന ശ്വാസത്തിലും രാജ്യത്തെ സേവിച്ച്, രാജ്യത്തിന്‍റെ സ്നേഹം ഏറ്റുവാങ്ങിയാണ് സേനാ നായകന്‍റെ മടക്ക യാത്ര.പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ മൂന്നു സേനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യം എന്നും അഭിമാനത്തോടെ ഓർമ്മിക്കും.
ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16 നാണ് ബിപിൻ റാവത്ത് ജനിച്ചത്. സൈനിക പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്കൂളിലുമായി ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് നാഷനൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്.
ഗൂര്‍ഖ റെജിമെന്‍റിൽ നിന്നാണ് കരസേന തലപ്പത്തേക്ക് റാവത്ത് എത്തുന്നത്. 2016 ഡിസംബർ 31 മുതൽ 2019 ഡിസംബർ 31 വരെ കരസേനാ മേധാവിയായിരുന്നു. രാജ്യത്തിനകത്തും പുറത്തും നടന്ന സുപ്രധാനമായ നിരവധി സൈനിക നീക്കങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. കശ്മീരിൽ കിഴക്കൻ സെക്ടർ നിയന്ത്രണ രേഖയിൽ രാഷ്ട്രീയ റൈഫിൾസ് കമാൻഡർ, കോംഗോയിലെ ഐക്യരാഷ്ട്ര സഭ ചാപ്റ്റർ VII മിഷനിൽ ബ്രിഗേഡ് കമാൻഡർ, ജമ്മു-കശ്മീർ നിയന്ത്രണ രേഖയിൽ ആർമി ഡിവിഷൻ കമാൻഡർ, വടക്ക്-കിഴക്കൻ കോർപ്സ് കമാൻഡർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി സീനിയർ ഇൻസ്ട്രക്‌ടർ, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിലെ ജനറൽ സ്റ്റാഫ് ഓഫിസർ എന്നീ പദവികളും വഹിച്ചു. മിലിട്ടറി സെക്രട്ടറി ബ്രാഞ്ചിൽ കേണലും ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറിയുമായിരുന്നു. വെല്ലിംഗ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് , അമേരിക്കയിലെ ഫോർട്ട് ലിവൻവർത്ത് സൈനിക കേളേജ്, നാഷണൽ ഡിഫൻസ് കോളേജ് ന്യൂഡൽഹി എന്നീ ഉന്നത സൈനിക കലാലയങ്ങളിൽ നിന്ന് ബിരുദങ്ങൾ നേടി. അമേരിക്കയിലെ കൻസാസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളജിൽ പരിശീലനം നേടിയിട്ടുണ്ട്. ഡിഫൻസ് സ്റ്റഡീസിൽ എംഫിലും മാനേജ്മെന്റിലും കംപ്യൂട്ടർ സ്റ്റഡീസിലും ഡിപ്ലോമയുമുണ്ട്. മിലിട്ടറി – മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ പി എച്ച് ഡി നേടിയിട്ടുണ്ട്.
കൗണ്ടർ ഇൻസർജൻസി ഓപ്പറേഷനുകളിൽ വിദഗ്ധനായിരുന്നു ജനറൽ ബിപിൻ റാവത്ത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദികളെ അമർച്ചെ ചെയ്യുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 2015ൽ മ്യാന്മർ അതിർത്തി കടന്ന് നടത്തിയ പ്രത്യേക ദൗത്യത്തിൽ എൻഎസ്സിഎൻ (കെ) വിഭാഗത്തിന്റെ ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ത്രീ കോർപ്പ്സ് ആയിരുന്നു ഇതിന് പിന്നിൽ ജനറൽ റാവത്താണ് ദൗത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.
സേനയിലെ സംഭാവനകൾക്ക് പരമ വിശിഷ്ട സേവാ മെഡലും, ഉത്തം യുദ്ധ സേവാ മെഡലും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. സംയുക്ത സേനാ മേധാവി എന്ന പുതിയ പദവി സൃഷ്ടിച്ചപ്പോൾ ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാൻ കേന്ദ്ര സർക്കാരിന് ആകുമായിരുന്നില്ല. ഫോർ സ്റ്റാർ ജനറൽ പദവിയിലാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ബിപിൻ റാവത്തിനെ നിയമിച്ചത്. മൂന്ന് വര്‍ഷം കാലാവധിയിൽ 65 വയസുവരെ സ്ഥാനത്ത് തുടരുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേശകനും സൈനികകാര്യ വകുപ്പിന്റെ മേധാവിയുമായിരുന്നു.
















