ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുള്ള യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വിവാദമായ നിയമങ്ങള്‍ പിന്‍വലിച്ചതിനൊപ്പം കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങളില്‍ ഏതെല്ലാം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുമെന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.
മിനിമം താങ്ങുവില, വിളനാശം ഉള്‍പ്പെടെയുള്ളവയില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചും കേന്ദ്രം തീരുമാനം കര്‍ഷക സംഘടനകളെ അറിയിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും പരിഗണിക്കാതെ സമരങ്ങളില്‍ നിന്ന് പുറകോട്ട് പോകില്ലെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.
ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്ന് ഉറപ്പുലഭിച്ചാല്‍ 15 മാസത്തിലേറെയായി ഡല്‍ഹിയില്‍ കര്‍ഷകര്‍ തുടരുന്ന സമരം അവസാനിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് പി കൃഷ്ണപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്ത ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം തുടരുമെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു. എം എസ് പി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രം പരിഗണിച്ചേക്കും.
ഇക്കാര്യത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനാണ് കേന്ദ്രത്തിൻ്റെ ആലോചന. സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൃഷി വിദഗ്ധര്‍, പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സമിതി. വിവിധ സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















