ലുമാൻജാങ്: ജാവാദ്വീപിലെ സെമേരു അഗ്‌നിപര്‍വ്വതം മാസങ്ങള്‍ക്കിടെ വീണ്ടും പൊട്ടിത്തെറിച്ചു. അപകടത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. കാണാതായ 16 പേർക്കുള്ള തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു.കിഴക്കൻ ജാവ പ്രവിശ്യയിലെ ലുമാജാങ് ജില്ലയിലാണ് സെമേരു പർവതം സ്ഥിതിചെയ്യുന്നത്. ശനിയാഴ്ചയാണ് പർവ്വതം പൊട്ടിത്തെറിച്ചത്. നിമിഷങ്ങൾക്കകം തെരുവുകൾ മുഴുവൻ ചെളിയും ചാരവും കൊണ്ടു നിറഞ്ഞു.
നിരവധി ഗ്രാമങ്ങളിലെ വീടുകളും വാഹനങ്ങളും ഇതിൽ മുങ്ങിപോയി. ഏകദേശം 3,700 പേരെ ദുരിതബാധിത പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.അഗ്‌നിപർവ്വത സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും തകർന്ന കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയിൽ ആളുകൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ് . ഉദ്യോഗസ്ഥരെ സഹായിക്കാനായി നായ്ക്കളെയും വിന്യസിച്ചിട്ടുണ്ടെന്ന് പ്രാദേശിക രക്ഷാപ്രവർത്തന ഏജൻസിയുടെ തലവൻ വയാൻ സുയത്‌ന പറഞ്ഞു.
















