മുംബൈ: രാജ്യത്ത് വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയ മഹാരാഷ്ട്ര സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.
താനെ ഡോംബിവലി സ്വദേശിയായ 32കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. നവംബർ 24നാണ് ഇയാൾ കേപ്ടൗണിൽനിന്ന് ഡൽഹിയിലെത്തിയത്. പിന്നീട് ഡൽഹിയിൽനിന്നും വിമാനമാർഗം മുംബൈയിലെത്തുകയും ഇവിടെനിന്നും ടാക്സിൽ വീട്ടിലേക്ക് പോകുകയും ചെയ്തു.
ഡൽഹി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഇദ്ദേഹത്തെ കല്യാണിലെ കോവിഡ് സെന്ററിലേക്ക് മാറ്റിയിരുന്നു.
ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്നവരെ കണ്ടെത്തി പരിശോധന നടത്താനുള്ള ശ്രമം തുടരുകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. അര്‍ച്ചന പാട്ടീല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.
രാജ്യത്ത് ശനിയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആളാണ് ഇത്. ഗുജറാത്തിലെ ജാംനഗറില്‍ സിംബാബ്വേയില് നിന്ന് വന്നയാള്‍ക്കാണ് ശനിയാഴ്ച ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 50-കാരനായ ഇയാള്‍ രണ്ട് ദിവസം മുമ്പാണ് ജാംനഗറില്‍ എത്തിയത്.
നേരത്തെ, കര്‍ണാടകത്തില്‍ രണ്ട് പുരുഷന്മാരിലാണ് രാജ്യത്താദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 66-ഉം 46-ഉം പ്രായക്കാരായവര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് വകഭേദം കണ്ടെത്തിയ നാല്പത്തിയാറുകാരന് ബെംഗളൂരു സ്വദേശിയായ ഡോക്ടറാണ്. രണ്ടു ഡോസ് വാക്സിനും എടുത്ത ഇദ്ദേഹം നവംബര്‍ 21-നാണ് പനിയെത്തുടര്‍ന്ന് പരിശോധനയ്ക്കെത്തിയത്. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സാംപിള്‍ ജനിതക പരിശോധനക്ക് അയക്കുകയായിരുന്നു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍ ദക്ഷിണാഫ്രിക്കന്‍ പൗരനാണ്. അറുപത്തിയാറുകാരനായ ഇദ്ദേഹം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ഇന്ത്യയിലെത്തിയത്. രോഗലക്ഷണങ്ങളില്ലായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഏകാന്തവാസത്തിന് നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുശേഷം സ്വകാര്യലാബില്‍നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായെത്തിയ ഇദ്ദേഹം ദുബായിലേക്ക് പോയതായും അധികൃതര്‍ അറിയിച്ചിരുന്നു.
















