ദില്ലി: ഒമിക്രോൺ ഭീഷണിയുള്ള (Omicron) രാജ്യങ്ങളിൽ നിന്ന് പതിനാറായിരം പേർ ഇതിനോടകം ഇന്ത്യയിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ (Union Health Minister) ലോക്സഭയിൽ പറഞ്ഞു. ഇതിൽ 18 പേർ കൊവിഡ് പൊസിറ്റീവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ ഭീഷണിയെ നേരിടാൻ രാജ്യം സജ്ജമാണ്. കേന്ദ്രവും, സംസ്ഥാനങ്ങളും ഒന്നിച്ച് നിന്ന് ഒമിക്രോണിനെ നേരിടും. കൊവിഡ് രണ്ടാം തരംഗം നൽകിയ പാഠം ഒമിക്രോൺ വെല്ലുവിളിയെ നേരിടാൻ സഹായിക്കുമെന്നും മൻസുഖ് മാണ്ഡവ്യ (Mansukh Mandaviya) വിവരിച്ചു.
ശാസ്ത്രലോകത്തെ പ്രധാനമന്ത്രിക്ക് (Prime Minister) വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രിമാരോട് (Chief Minister) നിരന്തരം വിവരങ്ങൾ ആരായുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊസിറ്റീവ് കേസുമായി സമ്പർക്കത്തിൽ വന്നവരെ 72 മണിക്കൂറിനുള്ളിൽ പരിശോധിക്കണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ ഒന്നിന് രാജ്യത്ത് ഒമിക്രോണ് സ്ഥിരീകരിച്ചെന്നും സംസ്ഥാനങ്ങൾക്ക് അതിന് മുൻപേ മാർഗനിർദേശങ്ങൾ നൽകിയെന്നും മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ പറഞ്ഞു.
രാജ്യത്ത് 3.46 കോടി പേർക്ക് ഇതുവരെ കൊവിഡ് ബാധിച്ചെന്നും ഇതിൽ 4.6 ലക്ഷം പേർ മരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയെ അറിയിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ ഭീഷണി ഉള്ളയുള്ള സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കടക്കം കർശന പരിശോധന നടത്തുന്നുണ്ട്. കൊവിഡ് പോസിറ്റീവ് കേസുകൾ ജനിതക ശ്രേണീകരണത്തിനയക്കുന്നുണ്ടെന്നും രാജ്യത്ത് കർശന നിരീക്ഷണം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലും കൊവിഡ് വാക്സീൻറെ ബൂസ്റ്റർ ഡോസ് (booster dose) നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നായും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിരുന്നു.
















