തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യത്യസ്‌ത ആശയങ്ങൾ പ്രകടിപ്പിക്കേണ്ടത് ജീവനെടുത്തത് കൊണ്ടല്ല. പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഗവർണർ പറഞ്ഞു.
അതേസമയം, ഭർതൃവീട്ടിൽ നിന്ന് ഇറങ്ങി വരുന്ന പെൺകുട്ടികളെ സംരക്ഷിക്കാൻ വേണ്ട സംവിധാനം കേരളത്തിൽ ഇല്ല എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. കുറ്റപ്പെടുത്തുന്നത് സർക്കാരിനെ മാത്രമല്ല, സ്വയം വിമർശനം കൂടിയാണ് താൻ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധന പീഡനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണ്. രണ്ടു വയസുള്ള പെൺകുഞ്ഞ് മുതൽ 90 വയസുള്ള മുത്തശിമാർ വരെ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന നാടായി കേരളം മാറുന്നു.
ഡിജിറ്റൽ ലോകത്തും സ്ത്രീകൾ സംഘടിതമായി അപമാനിക്കപ്പെടുന്നു. ഇതിന് അറുതിവരുത്താൻ ആവശ്യമായ സംവിധാനങ്ങൾ സംസ്ഥാനത്ത് ഇല്ല. വനിതാ കമ്മിഷൻ ഉൾപ്പടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും വി ഡി സതീശൻ വിമർശിച്ചു.

















