തിരുവനന്തപുരം: മോഫിയ പര്‍വീൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ മുൻവിധിയോടെ പെരുമാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാതിയുമായി എത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ മുൻവിധിയോടെ പെരുമാറുന്നു. കുറ്റക്കാരനായ സിഐയെ സംരക്ഷിക്കുന്നത് ജില്ലയിലെ പാർട്ടി സെക്രട്ടറി എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണം.
മൊഫിയയുടെ ഭര്‍ത്താവിനൊപ്പം ഒരു കോണ്‍ഗ്രസുകാരനും പോയിട്ടില്ല. സിഐയെ മാറ്റിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആദ്യം ജനങ്ങളെ പറ്റിച്ചു. ഒരു പെൺകുട്ടി പോലും പോലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെടരുത്. മോഫിയയുടെ കോളജിൽ നിന്ന് മകള്‍ക്കൊപ്പം ക്യാമ്പയിൻ തുടങ്ങുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അട്ടപ്പാടിയില്‍ നടക്കുന്ന ശിശുമരണങ്ങളിലും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് വി ഡി സതീശന്‍ ഉയര്‍ത്തിയത്. അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണങ്ങളല്ല കൊലപാതകങ്ങളാണ്. സർക്കാർ ഏകോപനമില്ല. അമ്മമാർക്ക് പോഷകാഹാരം ലഭിക്കാത്തതിന് കാരണം സർക്കാരാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ശിശുമരണത്തിന് കാരണം സർക്കാരിൻ്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തലയും വിമര്‍ശനമുന്നയിച്ചു.

















