തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ കോവിഡിനെ തുടർന്ന് 20 മാസമായി അടച്ച പാർക്ക് തുറന്നപ്പോൾ ആഹ്‌ളാദതിമിർപ്പിൽ വിദ്യാർഥികൾ.വീണ്ടും ആഘോഷം എത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാലയിൽ .ഉദ്യോഗസ്ഥർക്കും ഇന്നലെ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും എത്തിയവർ വിരളം. എന്നാൽ, വിദ്യാർഥികൾ ഏറെ എത്തി. ആട്ടവും പാട്ടുമായി അവർ പാർക്കിലെ സായാഹ്നം ആവേശകരമാക്കി.നിത്യേന വൈകിട്ട് 4 മുതൽ 6 വരെയാണ് പ്രവേശനത്തിന് അനുമതി.
പൊതുജനങ്ങൾക്ക് ശനി വൈകിട്ട് 4 മുതൽ 6 വരെയും ഞായർ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെയും പാർക്ക് സന്ദർശനത്തിന് അനുമതിയുണ്ട്. പൊതുജനങ്ങൾക്ക് എല്ലാ സായാഹ്നങ്ങളിലും പാർക്കിൽ പ്രവേശനാനുമതി നൽകിയുള്ള ആദ്യ ഉത്തരവ് പിന്നീട് അധികൃതർ പിൻവലിക്കുകയായിരുന്നു. സൗജന്യമാണ് പ്രവേശനം. പാർക്ക് കാവലിന് 2 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്
















