മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യന് ഖാന്റെ ജാമ്യഹര്‍ജിയില്‍ വിധി 20-ന്. മുംബൈയിലെ എന്‍.ഡി.പി.എസ്. പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലാണ് ജാമ്യഹര്‍ജി വിധി പറയാനായി ഒക്ടോബര്‍ 20-ലേക്ക് മാറ്റിയത്. ഇതോടെ ആറുദിവസം കൂടി ആര്യന് ജയിലില്‍ തുടരും.
കോടതിയിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയെ ശക്തമായാണ് എൻസിബി എതിർത്തത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ആര്യൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ലഹരികടത്തുമായി ശക്തമായ ബന്ധമുണ്ട്. ഇവരുടെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കും. പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇവർ എന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും ഇവരെക്കുറിച്ച് കൂടതൽ വിവരങ്ങൾ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ വ്യക്തമാക്കി.
അതേസമയം ആര്യൻ ഖാന് ലഹരിക്കടത്തുമായി യാതൊരു ബന്ധവും ഇല്ലെന്നും കപ്പലിൽ നിന്നല്ല ആര്യൻ ഖാനെ കസ്റ്റഡിയിൽ എടുത്തതെന്നും ആര്യൻ ഖാന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ലഹരി ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ല അതിനാൽ ആര്യൻ ഖാന് ജാമ്യം നൽകണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്.