തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങളുടെ ഉറവിടവും അളവും ഇനവും മനസിലാക്കി ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
ഹരിതകേരള മിഷന്‍ – ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കഴിയുന്ന കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടേയും പദ്ധതി നിര്‍വ്വഹണ രീതികളുടേയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ശുചിത്വമിഷന്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖയുടെ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ആദ്യപ്രതി കൈമാറിക്കൊണ്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഖര-ദ്രവ മാലിന്യ സംസ്‌കരണ മേഖലയില്‍ ശുചിത്വമിഷന്‍ നടപ്പിലാക്കുന്ന പദ്ധതികളെകുറിച്ച് ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ എന്നിവര്‍ക്ക് ധാരണ ലഭിക്കുന്നതിനും ഈ മേഖലയില്‍ ലഭ്യമായ മുഴുവന്‍ ഫണ്ടും പ്രയോജനപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ ക്രിയാത്മക മുന്നേറ്റം സാധ്യമാക്കുന്നതിന് പരിശീലന സഹായി എന്ന നിലയിലും ഈ മാര്‍ഗ്ഗരേഖ പ്രയോജനപ്പെടുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഈ മേഖലയിലെ പദ്ധതി ആസൂത്രണം, സാങ്കേതിക സാമ്പത്തിക അനുമതികള്‍ക്കായുള്ള നടപടിക്രമം, ശുചിത്വമിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍, ഉപപദ്ധതികള്‍, മറ്റു സേവനങ്ങള്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയെല്ലാം മാര്‍ഗ്ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചടങ്ങിൽ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മൊഹമ്മദ് അലി ഐ.എ.എസ്, ഡയറക്ടര്‍ (കുടിവെള്ളം) കെ. വനജ കുമാരി, പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷ.ആര്‍.എസ് എന്നിവർ പങ്കെടുത്തു.