തിരുവനന്തപുരം: സ്ത്രീധന പീഡനം കാരണം പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓൺലൈൻ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം സജ്ജമാണ്. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ നൽകുന്നതിനും ഇനിയങ്ങോട്ട് ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇത്തരം പരാതികൾ ഉള്ളവർക്ക് [email protected] എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാം. 9497996992 എന്ന മൊബൈൽ നമ്പർ ജൂൺ 23 മുതൽ നിലവിൽ വരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതി നൽകാം. ഇതിനായി 9497900999, 9497900286 എന്നീ നമ്പറുകൾ ഉപയോഗിക്കാം.
രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞു. എന്നിട്ടും പലരൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. ഇത് അങ്ങേയറ്റം ഗൗരവമുള്ള സാമൂഹിക വിപത്താണ്.
കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും.പെണ്‍കുട്ടിക്ക് എന്താണ്, എത്രയാണ് കൊടുത്തത് എന്നതാവാന്‍ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവുകോല്‍. അങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പന ചരക്കാക്കി മാറ്റുകയാണ്.
വിവാഹത്തേയും കുടുംബജീവിതത്തേയും വ്യാപാര കരാറായി തരംതാഴ്ത്തരുത്. വിവാഹവുമായി ബന്ധപ്പെട്ട സ്ത്രീധനക്കാര്യം വീടിനുള്ളില്‍ ചര്‍ച്ച ചെയ്യുന്നത് അവിടെ വളരുന്ന കുട്ടികളിലും സ്വാധീനം ചെലുത്തും. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആണ്‍കുട്ടികളില്‍ ഉണ്ടാക്കിക്കൊടുക്കരുത്. ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരിര-മാനസിക പീഡനങ്ങള്‍ സഹിച്ച് കഴിയേണ്ടരാണ് സ്ത്രീകള്‍ എന്ന ചിന്ത പെണ്‍കുട്ടികളിലും ഉണ്ടാക്കിക്കൊടുക്കരുത്. ആധിപത്യമല്ല, സഹവര്‍തിത്വമാണ് ആവശ്യം. ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. സ്ത്രീ പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ സമൂഹത്തിനാവശ്യമുള്ള കാലമാണിത്. അതിനാവശ്യമായ കാര്യങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുന്ന കാര്യങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്പറിൽ നാളെ മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുള്ള വനിതകൾ നൽകുന്ന പരാതികളിലും പ്രഥമ പരിഗണന നൽകി പരിഹാരമുണ്ടാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

















