തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് പുറത്ത് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റേത് വിരോധപരമായ നിലപാടല്ലെന്നും കേസിലെ അന്വേഷണം നല്ല രീതിയിൽ തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ സര്‍ക്കാരിനെതിരേ നിലപാടെടുത്തതു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി പ്രതികരണം.
കൊടകരയിൽ ചെറിയ തുകയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്ത് വന്നത്. വലിയ തുകയാണെന്ന് കണ്ടപ്പോഴാണ് സ്പെഷ്യൽ ടീം അന്വേഷണം നടത്താൻ തീരുമാനിച്ചത്. അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ പറയുന്നത് ശരിയല്ല.
അന്വേഷണം നേരിടേണ്ടി വരുന്നവരുടെ വേവലാതിയാണു പുറത്തു വരുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിനോ സര്‍ക്കാരിനോ പ്രത്യേകമായി ഒന്നും ചെയ്യാനില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വന്നുകൊള്ളുമെന്നു മുഖ്യമന്ത്രി പറഞ്ഞു.