അബുദാബി: ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് 48 റൺസ് വിജയം. 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയുടെ രണ്ടാം ജയമാണിത്. ഇതോടെ നാല് പോയിന്റുമായി പട്ടികയിൽ മുംബൈ ഒന്നാമതെത്തി. കളിച്ച നാലു മത്സരങ്ങളിൽ മൂന്നും തോറ്റ പഞ്ചാബ് ആറാമതാണ്.
ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ (45 പന്തിൽ 70) അർധസെഞ്ചുറി നേടി. അവസാന പന്തുകളിൽ ആഞ്ഞടിച്ച പാണ്ഡ്യയും (11 പന്തിൽ 30) പൊള്ളാർഡും (20 പന്തിൽ 47) ചേർന്ന് മുംബൈ സ്കോർ 190 കടത്തി.
മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമിട്ട ശേഷം പഞ്ചാബ് തകരുകയായിരുന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് പാഞ്ചാബിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 4.4 ഓവറില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
27 പന്തിൽ 44 റണ്‍സെടുത്ത നിക്കോളാസ് പുരാൻ മാത്രമാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്.
മുംബൈക്കായി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. പാറ്റിന്‍സനും രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ മുംബൈ ഇന്ത്യന്‍സിനെതിരേ ടോസ് നേടിയ കിങ്സ് ഇലവന്‍ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
















