തിരുവനന്തപുരം: അപകീർത്തികരവും വസ്തുത വിരുദ്ധവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വക്കീല്‍ നോട്ടിസ് അയച്ചു. ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി.നായര്‍ മുഖേനയാണ് പ്രതിപക്ഷ നേതാവം നോട്ടിസ് അയച്ചത്. മാര്‍ച്ച് 20ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇ.പി.ജയരാജന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമശം നടത്തിയാതെന്നാണ് ആരോപണം.
അപകീര്‍ത്തികരവും അവാസ്തവവും വ്യാജവുമായ പ്രസ്താവന ഏഴു ദിവസത്തിനകം പിന്‍വലിച്ച് ഇ.പി.ജയരാജന്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടിസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വി.ഡി.സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നാണ് ജയരാജൻ ആരോപിച്ചത്. അശ്ലീല വിഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്. തന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നിൽ സതീശനാണ്. തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിനു പിന്നിലും സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ വാർത്ത ചമച്ചതിനു പിന്നിലും സതീശനാണെന്നും ജയരാജൻ പറഞ്ഞിരുന്നു.
















