ഗന്ധർവൻ എന്ന് വിശ്വസിപ്പിച്ച് സുഹൃത്തിന്‍റെ അമ്മയുമായി ലൈംഗിക ബന്ധം; കട്ടപ്പന ഇരട്ടക്കൊല കേസിലെ പ്രതി നിതീഷിനെതിരെ ബലാത്സംഗ കുറ്റവും

 

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ ബലാത്സംഗ കേസും. സുഹൃത്തിൻറെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. 2016 നു ശേഷം പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഗന്ധർവൻ ചെയ്യുന്നതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് നിതീഷിനെയും കൂട്ടു പ്രതി വിഷ്ണുവിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡ‌ിയിൽ വാങ്ങി ചോദ്യം ചെയ്‌തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പൂജയുടെ ഭാഗമായി ഗന്ധർവ്വൻ എത്തുന്നതാണെന്ന് വിശ്വസിപ്പിച്ച് പലതവണ സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തുവെന്ന് നിതീഷ് പൊലീസിനോട് സമ്മതിച്ചു. കൂടാതെ വർ‌ഷങ്ങളായി കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും നടന്ന നിരവധി മോഷണകേസുകളിൽ ഇവർ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി. കെട്ടിട നിർമ്മാണ സ്ഥലത്തു നിന്നും കമ്പിയും സിമൻറും മോഷ്ടിച്ചതിന് ഇരുവർക്കുമെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.

കൂട്ടുപ്രതിയായ വിഷ്ണുവിന്‍റെ അച്ഛന്‍ വിജയനേയും വിഷ്ണുവിന്‍റെ സഹോദരിക്ക് ജനിച്ച തന്‍റെ കുഞ്ഞിനേയുമാണ് നിതീഷ് കൊലപ്പെടുത്തിയത് വിജയന്റെ കുടുംബത്തിൽ എത്തിയ നിതീഷ് കുടുംബത്തിനെ വരുതിയിലാക്കുകയും വീട്ടിൽ ഗന്ധർവ്വൻ എത്തുന്നുണ്ടെന്ന് വിശ്വസിപ്പിക്കാൻ പലവിധത്തിലുള്ള പൊടിക്കൈകളും പൂജകളും നടത്തുമായിരുന്നു. ഗന്ധർവ്വന്റേതാണെന്ന് പറഞ്ഞ് കത്തുകൾ എഴുതി വീടിന്റെ പലഭാഗത്തും വയ്ക്കുമായിരുന്നു. മോഷണക്കേസില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരട്ടക്കൊലപാതകം പുറത്തറിയുന്നത്.