India

സൈബര്‍ ആക്രമണത്തിൽ കടുത്ത വിഷാദം: സണ്‍ഷെയ്ഡില്‍ വീണ് രക്ഷപെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി

ചെന്നൈ: നാലാം നിലയിൽ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഐടി ജീവനക്കാരിയായ രമ്യ(33) ആണ് മരിച്ചത്. രൂക്ഷമായ സൈബർ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കുകയായിരുന്നു. ശനിയാഴ്ച കാരമടയിലെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ സമയത്ത് രമ്യയുടെ മാതാപിതാക്കളും ഭര്‍ത്താവ് വെങ്കിടേഷപം ഒരു വിവാഹച്ചടങ്ങിന് പോയിരിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി അപകടത്തില്‍പ്പെട്ട സംഭവമുണ്ടായതിനു ശേഷം യുവതിക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.

കൂടാതെ ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് ചികിത്സയിലായിരുന്നു യുവതി. അതിനിടെ രണ്ടാമത്ത കുട്ടി ജനിച്ചതിനു ശേഷം രമ്യ വിഷാദത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരുമുല്ലവയിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലാണ് രമ്യയും ഭര്‍ത്താവ് വെങ്കിടേഷും രണ്ട് മക്കളും താമസിച്ചിരുന്നത്.

കഴിഞ്ഞ മാസം 28ന് ബാല്‍ക്കണിയില്‍ വച്ച് കളിക്കുന്നതിനിടെ ഏഴ് മാസം പ്രായമായ പെണ്‍കുട്ടി രമ്യയുടെ കയ്യില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രണ്ടാം നിലയുടെ സണ്‍ഷെയ്ഡില്‍ തങ്ങി നിന്ന കുട്ടിയെ അയൽക്കാരാണ് രക്ഷപ്പെടുത്തിയത്.