World

മരണത്തിന് മുൻപ്‌ കംപ്യൂട്ടറിലൂടെ വിശ്വാസപ്രചാരണം നടത്തി ; പ്രായം കുറഞ്ഞ വിശുദ്ധനായി കാർലോ !

ആദ്യ മില്ലേനിയൽ  വിശുദ്ധനാവാൻ കംപ്യൂട്ടര്‍ വിദഗ്ധനായിരുന്ന കാർലോ അക്യുറ്റിസ്. 1991 മെയ് 3 ന് ലണ്ടനിൽ ജനിച്ച് 15ാം വയസിൽ ലുക്കീമിയ ബാധിതനായി മരണപ്പെട്ട കാർലോ അക്യുറ്റിസിനെ നേരത്തെ ഫ്രാൻസിസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.വ്യാഴാഴ്ചയാണ് വിശുദ്ധ പദവിയിലേക്കുള്ള അവസാന കടമ്പ കാർലോ കടന്നത്.

മരണത്തിന് മുൻപ് സാങ്കേതിക വിദ്യാ രംഗത്തെ തന്റെ മികവ് ഉപയോഗിച്ച് റോമൻ കാത്തലിക് വിശ്വാസ പ്രചാരണത്തിന് കാർലോയ്ക്ക് സാധിച്ചിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പ ഇതുവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ 912 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് കാർലോ. ബ്രിട്ടനില്‍ ജനിച്ച ഇറ്റാലിയന്‍ യുവാവാണ് കാർലോ അക്യൂറ്റിസ്. ഇന്‍റര്‍നെറ്റിലും കംപ്യൂട്ടറിലും ദിവ്യബലിയിലും ഒരുപോലെ തല്പരനായിരുന്നു കാർലോ 15ാം വയസിലാണ് ലുക്കീമിയ ബാധിച്ച് മരിച്ചത്. ചെറുപ്രായം മുതല്‍ വിശ്വാസപാതയിലായിരുന്നു കാർലോ അക്യൂറ്റിസ്. ഫുട്ബോളായിരുന്നു മറ്റൊരു ഇഷ്ടമേഖല.

നേരത്തെ അസീസി സെന്റ് ഫ്രാൻസിസ് ബസിലിക്കയിലെ ചടങ്ങുകളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ വാഴ്ത്തപ്പെട്ടവനായി കാർലോ അക്യുറ്റിസിനെ പ്രഖ്യാപിച്ചിരുന്നു. ‘സൈബർ അപ്പോസ്തൽ ഓഫ് ദ യൂക്കരിസ്റ്റ്’ എന്ന പേരിലാവും കാർലോ അക്യൂറ്റിസ് അറിയപ്പെടുക.അര്‍ജന്‍റീനിയന്‍ ബാലന്‍റെ അപൂര്‍വ്വമായ അസുഖം ഭേദമാക്കാന്‍ കാർലോ അക്യൂറ്റിസിന്‍റെ മാധ്യസ്ഥത്തിലൂടെ സാധിച്ചതിന് പിന്നാലെയാണ് കാര്‍ലോയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തിയത്.

ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് തെറ്റായ വഴികളിലേക്ക് പോകാതിരിക്കാന്‍ തന്‍റെ കുട്ടുകാരെ കാർലോ അക്യൂറ്റിസ് പ്രേരിപ്പിച്ചതായാണ് കത്തോലിക്ക സഭ അഭിപ്രായപ്പെടുന്നത്. സ്മരണാദിനമായ ഒക്ടോബർ 12നാണ് കത്തോലിക്കാ സഭ കാർലോയുടെ തിരുനാളായി ആചരിക്കുക.