Celebrities

‘നന്‍പകല്‍ നേരത്ത് മയക്കം കാണുമ്പോള്‍ എന്തോ ഒരു പ്രത്യേക അവസ്ഥയാണ്’: ഒരുപാട് പേര്‍ക്ക് സിനിമ സജസ്റ്റ് ചെയ്‌തെന്ന് വിജയ് സേതുപതി

മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’എന്ന ചിത്രത്തിന് അഭിനന്ദനവുമായി നടന്‍ വിജയ് സേതുപതി. എന്തൊരു സിനിമയാണതെന്നും താന്‍ ഒരുപാട് പേര്‍ക്ക് ആ സിനിമ സജസ്റ്റ് ചെയ്‌തെന്നും നടന്‍ പറഞ്ഞു. ‘ആ സിനിമ കാണുമ്പോള്‍ എന്തോ ഒരു പ്രത്യേക അവസ്ഥയാണ്. എല്ലാവര്‍ക്കും ആ സിനിമ മനസിലാകുമെന്ന് കരുതുന്നില്ല. എന്നാല്‍ ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.’ വിജയ് സേതുപതി വ്യക്തമാക്കി. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. വിവിധ കോണുകളില്‍ നിന്നും ചിത്രത്തിന് ധാരാളം പ്രശംസ ലഭിച്ചിരുന്നു.

‘ആ സിനിമയില്‍ ശിവാജി ഗണേശനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്. മമ്മൂക്ക ഒരേസമയം രണ്ട് കഥാപാത്രങ്ങളായി അഭിനയിക്കുന്നതൊക്കെ വളരെ നന്നായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം രണ്ടുതവണ കണ്ടു. രണ്ടാമത് കണ്ടപ്പോഴാണ് ചിത്രത്തില്‍ നിഴലുകള്‍ക്കുള്ള പ്രധാന്യം മനസിലായത്” വിജയ് സേതുപതി പറഞ്ഞു. ഒരു സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. പ്രേമലു രണ്ട് തവണ കണ്ടെന്നും സേതുപതി പറയുന്നുണ്ട്. വളരെ മനോഹരമായ ചിത്രമായിരുന്നു അത്. നായികയും നായകനും മാത്രമല്ല എല്ലാ കഥാപാത്രങ്ങളും രസമായിരുന്നു. കൂടാതെ മഞ്ഞുമ്മല്‍ ബോയ്സ്, ഭ്രമയുഗം, കാതല്‍ എന്നീ സിനിമകള്‍ ഒക്കെ കണ്ടുവെന്നും വിജയ് സേതുപതി പറഞ്ഞു.

മ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാള ചലച്ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. എഴുത്തുകാരന്‍ എസ്.ഹരീഷാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്. മമ്മൂട്ടിയും പെല്ലിശ്ശേരിയും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത്. മമ്മൂട്ടി, രമ്യാ പാണ്ഡ്യന്‍, അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇരുപത്തി ഏഴാം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച പ്രേക്ഷക ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടത് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയാണ്.