India

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ; ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കും

പാട്‌ന: തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് ഗ്രൂപ്പ് രാഷ്ട്രീയ പാര്‍ട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ജന്‍ സൂരജ് പാര്‍ട്ടി മത്സരിക്കും. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ നിന്ന് വിരമിച്ച മനോജ് ഭാര്‍തിയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. പാര്‍ട്ടിയുടെ തലപ്പത്ത് ആരാകണമെന്നത് രണ്ട് വര്‍ഷമായി ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചവരുടെ തീരുമാനം പ്രകാരമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സംസ്ഥാനത്തെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും വരുമാനം വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഗാന്ധിജയന്തി ദിനത്തിൽ പട്ന വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ വൻ റാലി സംഘടിപ്പിച്ചുകൊണ്ടാണ്‌ പാർടി പ്രഖ്യാപനം നടത്തിയത്.

കുടിയേറ്റം, തൊഴിലില്ലായ്മ തുടങ്ങി സമൂഹം നേരിടുന്ന വെല്ലുവിളികളെ ഇല്ലായ്‌മ ചെയ്യുകയാണ്‌ പാർടിയുടെ പ്രധാന അജണ്ട. യുവാക്കൾക്ക് തൊഴിലവസരം നൽകും. പാവപ്പെട്ടവരുടെ സാമൂഹിക പെൻഷൻ തുക വർധിപ്പിക്കും -പ്രശാന്ത്‌ കിഷോർ പറഞ്ഞു.

ബിഹാറിൽ, കഴിഞ്ഞ 30 വർഷമായി ജനങ്ങൾ ആർ.ജെ.ഡിക്കോ ബി.ജെ.പിക്കോ വോട്ടുചെയ്യുന്നു. ആ നിർബന്ധം അവസാനിപ്പിക്കണമെന്ന് പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ബോധവത്കരിക്കുക, നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസം, കൃഷി, തൊഴിൽ ഉൾപ്പെടെയുള്ളവയിൽ സംസ്ഥാനത്തിൻ്റെ പുരോഗതിക്കായി പ്രവർത്തിക്കുക മുതലായവയാണ് താൻ ലക്ഷ്യമിടുന്നതെന്ന് കിഷോർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് തിരഞ്ഞെടുപ്പ് അജണ്ടകളെ കുറിച്ചുള്ള പ്രചരണം നടത്തിയിരുന്നു. ഈ വര്‍ഷം ആദ്യമായിരുന്നു ഗ്രൂപ്പിനെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുമെന്ന് പ്രശാന്ത് കിഷോര്‍ അറിയിച്ചത്. തന്റെ ജന്‍ സൂരജ് പാര്‍ട്ടി പുതിയ ബദല്‍ മാര്‍ഗം ജനങ്ങള്‍ക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പദ്ധതിയുടെ അടുത്ത ഘട്ടം ബിഹാര്‍ നേരിടുന്ന വെല്ലുവിളികളുടെ രൂപരേഖ തയ്യാറാക്കലാണെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.