പത്തനംതിട്ടയിലെ പോലീസ് അതിക്രമ കേസിൻ്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. എസ് ഐ അടക്കം ഉദ്യോഗസ്ഥർക്കെതിരെ ഉന്നതല അന്വേഷണം വേണം എന്ന് മർദനത്തിന് ഇരയായവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ല.
പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്ഐക്കും പോലീസുകാർക്കും എതിരായ അന്വേഷണം അതേ സ്റ്റേഷനിലെ സിഐ നടത്തുന്നത് ശരിയല്ലെന്ന് പരിക്കേറ്റവർ ആരോപിച്ചിരുന്നു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതിയും നൽകി. ഈ സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ദമ്പതികൾ അടക്കമുള്ളവർ വഴിയരികിൽ വാഹനം നിർത്തി വിശ്രമിക്കുമ്പോൾ അകാരണമായി പോലീസ് മർദിക്കുകയായിരുന്നു. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിവാഹസംഘത്തിലുണ്ടായിരുന്നവര്‍ക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റു. ഒരു പ്രകോപനവും ഇല്ലാതെ സ്ത്രീകൾ അടക്കമുള്ളവരെ എന്തിനു മർദ്ദിച്ചു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇതിൽ വിശദമായ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് നടത്തും.
STORY HIGHLIGHT: police brutality in pathanamthitta