Kerala

കൊയിലാണ്ടി അപകടം; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരേ വിമർശനവുമായി ഹൈക്കോടതി – elephant incident koilandy

ആനകളുടെ ഉത്തരവാദിത്തം ഉടമസ്ഥനാണ്

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ​ഗുരുവായൂർ ദേവസ്വംബോർഡിനെതിരേ വിമർശനവുമായി ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ രണ്ട് ആനകളാണ് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ഇടഞ്ഞത്. ഇടഞ്ഞോടിയ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡാണെന്നും ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആന കൊട്ടകയുടെ ചുമതലയുള്ള ഉദ്യോ​ഗസ്ഥനെ വിളിച്ചു വരുത്തിയാണ് കോടതി വിശദീകരണം തേടിയത്. കൊയിലാണ്ടി അപകടത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരി​ഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തിയെന്നും ഇത്രയും ദൂരം എന്തിനാണ് വിശ്രമമില്ലാതെ ആനയെ കൊണ്ടുപോയതെന്നും കോടതി ചോദിച്ചു. ചട്ടപ്രകാരം നൂറ് കിലോമീറ്ററിൽ കൂടുതൽ ആനകളെ യാത്ര ചെയ്യിപ്പിക്കാൻ പാടില്ല. എന്നാൽ നൂറ്റിയമ്പത് കിലോമീറ്ററോളം സഞ്ചരിച്ചാണ് ആനയെ കൊയിലാണ്ടിയിലെത്തിച്ചത്. കൊയിലാണ്ടിയിൽ ഇടഞ്ഞോടിയ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡാണെന്നും കോടതി പറഞ്ഞു.

ആനകളുടെ ഉത്തരവാദിത്തം ഉടമസ്ഥനാണ്. ആനകൾക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. നീണ്ട നേരത്തെ വെടിക്കെട്ടിന് ശേഷമാണ് ആന വിരണ്ടോടുന്നത്. എന്തിനാണ് ആനകളുടെ ഇത്രയും അടുത്ത് വെച്ച് പടക്കം പൊട്ടിച്ചതെന്നും ആരാണ് അതിനുള്ള അനുമതി നൽകിയതെന്നും കോടതി ചോദിച്ചു. കേസിൽ വനം വകുപ്പിനോടും ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് കോടതി ബുധനാഴ്ച വീണ്ടും പരി​ഗണിക്കും.

STORY HIGHLIGHT: elephant incident koilandy