തിരുവനന്തപുരം: പൊറോട്ടയ്ക്കൊപ്പം മ്മന്തി ആവശ്യപ്പെട്ടയാളെ ഹോട്ടൽ ഉടമ മർദിച്ചതായി പരാതി. കിളിമാനൂർ വാഴോട് റസ്റ്റോറന്റിൽ നടന്ന സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കൊട്ടാരക്കര തലച്ചിറ സ്വദേശി ആശിഷ് അബ്ദുൽ സത്താറിനാണ് മർദനമേറ്റത്. ആശിഷും കുടുംബവും ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ പൊറോട്ട വാങ്ങി ഒപ്പം ചമ്മന്തി കൂടി ആവശ്യപ്പെട്ടതാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. പെറോട്ടക്ക് കറി കൂടി വാങ്ങണമെന്ന് ഉടമ പറഞ്ഞപ്പോൾ തനിക്ക് ചമ്മന്തി തരണമെന്ന നിലപാടിൽ ആശിഷും ഉറച്ചു നിന്നതോടെ തർക്കം കൈയ്യാങ്കളിയിലേക്ക് പോയി.
ചമ്മന്തി കൂടെ തരുന്നത് ലാഭകരമല്ലെന്ന് പറഞ്ഞ കടയുടമ അബ്ദുൽ സത്താറിനെ മർദ്ദിച്ചെന്നും പൊലീസ് പറയുന്നു. ഭക്ഷണം കഴിക്കാനെത്തിയ റസ്റ്റോറന്റിൽ നിന്നും കുടുംബത്തെ ഇറക്കിവിടുകയും ചെയ്തിന് പിന്നാലെയാണ് കുടുംബം കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്തെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.