ആലപ്പുഴ: പ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവം നാളെ നടക്കും. കെട്ടുകാഴ്ച്ചകളുടെ മിനുക്കുപണികൾ അവസാന ഘട്ടത്തിലാണ്. കാഴ്ച്ച കണ്ടത്തിൽ ദേവിക്ക് മുന്നിൽ അണിനിരക്കാൻ പതിമൂന്ന് കരകളിലായി ഭീമനും ഹനുമാനും കുതിരകളും തേരുകളുമൊക്കെ അണിയിച്ചൊരുക്കുന്നത് അവസാനഘട്ടത്തിലാണ്. ഓണാട്ടുകരയ്ക്കാകെയൊരു കുത്തിയോട്ടപാട്ടിന്റെ താളമാണ് ഇപ്പോൾ.
13 ദിവസം നീണ്ടു നിൽക്കുന്ന 13 കരക്കാരുടെ ഉത്സവമാണ് അരങ്ങേറുന്നത്. കെട്ടുകാഴ്ചകളും കുത്തിയോട്ടപ്പാട്ടുകളും കുതിര മൂട്ടിൽ കഞ്ഞിയുമൊക്കെയായി 13 കരകളും ഉത്സവം ആഘോഷമാക്കും. പൂര്‍ണമായും തടിയിൽ നിര്‍മ്മിച്ച 92 അടി വരെ ഉയരമുളളവയാണ് ഇവിടുത്തെ കെട്ടുകാഴ്ചകൾ. കുഭഭരണി നാളിൽ കാഴ്ച കണ്ടത്തിൽ കെട്ടുകാഴ്ചകൾ നിരക്കും. ഭഗവതി എഴുന്നള്ളി കരക്കാരെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ചെട്ടികുളങ്ങരക്കാർ ഈ ദിവസങ്ങളിൽ നാട്ടിലെത്തും. ഓണാട്ടുകരക്കാരുടെ ഒത്തുചേരലിന്റെ ഉത്സവം കൂടിയാണ് ചെട്ടികുളങ്ങര ഭരണി. നാടൊന്നാകെ ആഘോഷിക്കാനായി മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
content highlight : local-holiday-tomorrow-for-kerala-2-taluks-chettikulangara-kumbha-bharani-mahotsav-in-final-stage