Explainers

ആനയാണോ പ്രശ്‌നം ?: അരിക്കൊമ്പനും ചക്കക്കൊമ്പനും കടന്ന് മഞ്ഞക്കൊമ്പന്‍ കാട് കീഴടക്കുമ്പോള്‍; മന്ത്രി ശശീന്ദ്രന് ഇരിക്കപൊറുതി കൊടുക്കാത്ത ആനകള്‍: മൃഗങ്ങളുടെ മന്ത്രിയോ അതോ മനുഷ്യരുടെ മന്ത്രിയോ എന്ന് സംശയം?

ആനക്കാര്യം പറയുമ്പോള്‍ ആരും നിസ്സാരമായി കാണരുത്. കാരണം, കേരളത്തിലെ കാടുകളിലെ ആനകള്‍ വല്ലാത്ത ശൗര്യം കാട്ടുന്നുണ്ട്. ഇതിന്റെ ഫലമായി ആദിവാസികള്‍ അടക്കമുള്ളവരുടെ ജീവനുകള്‍ നിരന്തരം എടുക്കപ്പെടുന്നുമുണ്ട്. നാട്ടിലൊരാള്‍ മരിച്ചാല്‍, പ്രത്യേകിച്ച് രാഷ്ട്രീയ കൊലപാതകമാണെങ്കില്‍ എന്തൊക്കെ നടപടികളായിരിക്കും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും എടുക്കുകയെന്ന് ചിന്തിച്ചു നോക്കൂ. എന്നാല്‍, മൃഗങ്ങലും മനുഷ്യരും തമ്മിലുള്ള സംഘട്ടനങ്ങളില്‍ മരണപ്പെടുന്ന മനുഷ്യരുടെ പേരില്‍ എന്താണ് നടക്കുന്നത്. ഈ വ്യത്യാസം ആയും ആട്ടിന്‍കുട്ടിയും തമ്മിലുള്ള അന്തരമുണ്ടെന്നു പറയാതെ വയ്യ.

ചോദിക്കാനും പറയാനും ആളുണ്ടെങ്കില്‍ അവിടെ തീരുമാനങ്ങലുമുണ്ടാകും. എന്നാല്‍, ആരുമില്ലാത്തവര്‍ക്ക് തീരുമാനവുമില്ല, പരിഹാവുമുണ്ടാകില്ല. അതിരപ്പള്ളിയില്‍ മൂന്നുപേരെയാണ് ആയുടെ ആക്രമണത്തില്‍ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുണ്ടോ എന്ന് പ്രത്യേകം അന്വേഷിക്കേണ്ടതുണ്ട്. കാരണം, വോട്ടവകാശം ഉണ്ടെങ്കിലല്ലേ അന്വേഷിക്കൂ. അടുത്ത തെരഞ്ഞെടുപ്പിന് വോട്ടിടാന്‍ കുളിച്ചൊരുക്കി കൊണ്ടു വരേണ്ടതല്ലേ. കാടുകളെല്ലാം ക്രമം തെറ്റിയും കാലാവസ്ഥാ വ്യ്തിയാനത്തിന്റെ ഭാഗമായി ചൂടു കൂടിയും, മൃഗങ്ങള്‍ക്ക് ഭക്ഷണം കിട്ടാതെയുമൊക്കെ വലയുകയാണ്. ആനയും കടുവയും പുലിയും കരടിയുമൊക്കെ കാടിറങ്ങി നാട്ടിലെത്തുന്നു.

കിട്ടുന്നതെല്ലാം അവ തിന്നുന്നു. മനുഷ്യരെ ഉപദ്രവിക്കുന്നു. കാടും നാടും തമ്മിലുള്ള അതിരുകള്‍ മാഞ്ഞു പോയതാണ് ഇതിനു കാരണം. ഇത് പുനസ്ഥാപിക്കാനും, മനുഷ്യ മൃഗ സംഘര്‍ഷത്തിന് അയവു വരുത്താനും വനംവകുപ്പും വകുപ്പുമന്ത്രിയും എന്ത് ഇടപെടലാണ് നടത്തുന്നത്. അരിക്കൊമ്പനെന്ന ആയും ചക്കക്കൊമ്പന്‍ എന്ന ആയും മലയോര ജില്ലകളില്‍ നടത്തിയ പരാക്രമങ്ങളും ഒടുവില്‍ അതിനെ പിടിച്ചു കെട്ടാനെടുത്ത സമയവും, നിലപാടുകളും കേരളം കണ്ടതാണ്. ആനയാണോ യഥാര്‍ഥ പ്രശ്‌നം. അതാണ് പറയേണ്ടത്. കാടും, നാടും തമ്മിലുള്ള ബന്ധം തിരിക്കേണ്ടിടത്തൊക്കെ കൃത്യമായ ഇടപെടല്‍ വനംവകുപ്പു നടത്തിയിട്ടുണ്ടോ. ഫെന്‍സിംഗുകള്‍, അതിരുകള്‍ എന്നിവ തിരിച്ചിട്ടുണ്ടോ.

വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ എടുത്തിട്ടുണ്ടോ. ഇങ്ങനെയുള്ള ചോദ്യങ്ങളും മനുഷ്യരുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും മരഫുടി പറയണം. രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനകുള്‍ പൊലിഞ്ഞിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നുവെന്ന ആരോപണം യാഥാര്‍ഥ്യമാണ്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുക മാത്രമല്ല മന്ത്രി ചെയ്യേണ്ടതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. വനാതിര്‍ത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തിന്റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

കാടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന മന്ത്രിയുടെ സ്ഥിരം പല്ലവി പറയരുത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളില്‍ ആദിവാസികള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. യഥാര്‍ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാത്ത സര്‍ക്കാരും വനം വകുപ്പുമാണ് ഇതില്‍ ഒന്നാം പ്രതിയാകേണ്ടതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

ഈ വര്‍ഷം ഇതുവരെ 18 ജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത്. ഫെബ്രുവരി മാസത്തില്‍ ഒരാഴ്ചയില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ നടപടി മാത്രം ഉണ്ടായില്ല. മലയോര മേഖല ഒന്നാകെ ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നത് ശരിയല്ല. അതിരപ്പിള്ളിയിലെ കാട്ടാനക്കലി തീര്‍ത്തത് ‘മഞ്ഞക്കൊമ്പന്‍’ എന്ന ആനയാണ്. വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.

കാട്ടാനക്കൂട്ടം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ചിതറിയോടിയ ഇവരെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. അംബികയുടെ മൃതദേഹം പുഴയില്‍ നിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. സംഘത്തില്‍ നാലു പേരുണ്ടായിരുന്നു. 24 മണിക്കൂറിനകം ഇതേ മേഖലയില്‍ മൂന്നുപേരുടെ ജീവനാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. മലക്കപ്പാറയില്‍ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതിന് പിന്നിലും മഞ്ഞക്കൊമ്പനാണോ എന്ന സംശയം വനംവകുപ്പിനുണ്ട്. അതിനിടെ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും മരിച്ചത് എങ്ങനെ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും വനംവകുപ്പ് പറയുന്നത്.

മൂന്ന് ദിവസമായി ഇവര്‍ കാട്ടിനുള്ളില്‍ താമസിക്കുകയായിരുന്നു. അതിരപ്പിള്ളി പിക്‌നിക് സ്‌പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. കൊമ്പില്‍ മഞ്ഞനിറമുള്ളതിനാലാണ് ഇതിന് ‘മഞ്ഞക്കൊമ്പന്‍’ എന്ന പേര് വീണത്. ആന മദപ്പാടിലാണെന്നും സംശയമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഇന്ദിര എന്ന കൊല്ലപ്പെട്ടത് വലിയ രാഷ്ട്രീയപ്പോരിന് വഴിവച്ചിരുന്നു.

കേരളത്തിലെ കാടുകള്‍ വിറപ്പിക്കുന്ന ചില ഒറ്റയാന്‍മാരുണ്ട്. അവരുടെ രീതികളും, ഭക്ഷണവും ആക്രമണവും കണ്ടിട്ട് ആദിവാസികള്‍ പേരിടും. അങ്ങനെ പേരിട്ടവരാണ് അരിക്കൊമ്പനും ചക്കക്കൊമ്പനും, മഞ്ഞക്കൊമ്പനുമൊക്കെ.

  • അരിപ്രേമി അരിക്കൊമ്പന്‍. ജീവനെടുത്തത് 12-പേരുടെ. ആനയിറങ്കല്‍, ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ ഈയടുത്തായി ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ആനയാണ് അരിക്കൊമ്പന്‍. റേഷന്‍കടകള്‍ തകര്‍ത്ത് അരി അകത്താക്കുന്നതാണ് ഇഷ്ടം. അങ്ങനെയാണ് അരിക്കൊമ്പന്‍ എന്ന് പേരുവീണത്. പന്ത്രണ്ടിലധികം ആളുകളെ കൊന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒന്‍പത് തവണയും ഒന്നര വര്‍ഷത്തിനിടയില്‍ 11 തവണയും പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കട തകര്‍ത്ത് അരിച്ചാക്കുകള്‍ പൊട്ടിച്ച് അരി തിന്നുതീര്‍ത്തു. അറുപതില്‍പ്പരം വീടുകളും, നിരവധി കടകളുമാണ് അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്നിട്ടുള്ളത്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന അരിയും പച്ചക്കറിയും അകത്താകും. ഈ ഒറ്റയാന് മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുണ്ട്.
  • ചക്കപ്രിയന്‍ ചക്കക്കൊമ്പന്‍ കൊന്നത് 10 പേരെ. ചക്കപ്രിയനായ മറ്റൊരു ഒറ്റയാനാണ് നാട്ടുകാര്‍ ചക്കക്കൊമ്പന്‍ എന്നു വിളിക്കുന്ന കാട്ടാന. ശാന്തന്‍പാറ കോരംപാറ, തലക്കുളം മേഖലകളിലാണ് ഈ ഒറ്റയാന്‍ പ്രധാനമായും നാശംവിതയ്ക്കുന്നത്. ഇവന്റെ ആക്രമണത്തെ ഭയന്ന് പ്രദേശവാസികള്‍ പ്രദേശങ്ങളിലെ പ്ലാവുകളില്‍ ചക്കവിരിയുന്ന ഉടന്‍ വെട്ടിക്കളയുകയാണ് പതിവ്. പത്തിലധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ട്.
  • മുറിക്കൊമ്പുള്ള ഒന്നരക്കൊമ്പന്‍ കൊന്നത് 4 പേരെ. മറയൂര്‍ മേഖലയിലുള്ള കാട്ടനയാണ് ഒന്നരക്കൊമ്പന്‍. മരം മറിച്ചിടുവാനുള്ള ശ്രമത്തിനിടയില്‍ ഒരു കൊമ്പ് പാതി ഒടിഞ്ഞുവീണതോടെയാണ് ഇതിന് ആ പേര് ലഭിച്ചത്. ഒടിഞ്ഞുവീണ കൊമ്പ് മറയൂര്‍ ചന്ദനഗോഡൗണിലെ ആനക്കൊമ്പ് ശേഖരത്തില്‍ ഉണ്ട്. നാലു പേരെയാണ് ഈ കൊമ്പന്‍ കുത്തിയും ചവിട്ടിയും കൊന്നത്. ബാബു നഗറിന് സമീപമാണ് മൂന്നു പേരുടെ ജീവന്‍ നഷ്ടപ്പെട്ടത്. മറയൂര്‍-ഉദുമല്‍പേട്ട അന്തസ്സംസ്ഥാന പാതയില്‍ ജല്ലിമല ഭാഗത്തും ഒരാളെ ചവിട്ടിക്കൊന്നു.
  • മുറിവാലന്‍ ചില്ലിക്കൊമ്പന്‍, ആരെയും കൊന്നിട്ടില്ല എന്നാണ് രേഖകള്‍. വലിയ ശല്യക്കാരനല്ലാത്ത കൊമ്പനാണ് മുറിവാലന്‍ ചില്ലിക്കൊമ്പന്‍. വാച്ചര്‍മാര്‍ ശകാരിച്ചാല്‍ വനത്തിലേക്ക് പിന്‍വാങ്ങുന്ന സ്വഭാവമാണ് ഈ ആനയ്ക്കുള്ളത്. എന്നാല്‍ നിരവധി കൃഷിയിടങ്ങളാണ് മുറിവാലന്‍ ചില്ലിക്കൊമ്പന്റെ ആക്രമണത്തില്‍ നശിച്ചുകൊണ്ടിരിക്കുന്നത്. രോമം ഇല്ലാതെ മുറിഞ്ഞതുപോലെ വാലുള്ളതിനാലാണ് മുറിവാലന്‍ ചില്ലിക്കൊന്പന്‍ എന്ന് ഇതിന് പേരുവന്നത്. ശാന്തന്‍പാറ, പൂപ്പാറ, സിങ്ങുകണ്ടം മേഖലകളാണ് വിഹാരകേന്ദ്രം.
  • മൂന്നാറിലെ പടയപ്പ കൊലപാതകമൊന്നും നടത്തിയിട്ടില്ലെന്ന് രേഖകള്‍. മൂന്നാറിലെ പടയപ്പ വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ട കാട്ടുകൊമ്പന്‍. ശാന്തനായിരുന്നെങ്കിലും ഈയിടയായി പലപ്പോഴും അക്രമാസക്തനാകുന്നുണ്ട്. ഇതേത്തുടര്‍ന്ന് വനവകുപ്പ് നടത്തിയ പരിശോധനയില്‍ കൊമ്പന്‍ മദപ്പാടിലാണെന്ന് കണ്ടെത്തി. മദപ്പാട് കാലം കഴിഞ്ഞാല്‍ പടയപ്പ വീണ്ടും ശാന്തശീലനായി മാറുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കൃഷിയും നശിപ്പിക്കുന്നുണ്ട്. 1999ല്‍ രജനീകാന്തിന്റെ പടയപ്പ എന്ന തമിഴ് സിനിമ പുറത്തിറങ്ങിയതോടെയാണ് കൊമ്പന് ആ പേരുവീണത്. പടയപ്പയുടെ തലയെടുപ്പും ഗാംഭീര്യവും ശാന്തസ്വഭാവവും ഈ പേര് വീഴുന്നതിന് കാരണമായി.
  • സിഗരറ്റ് കൊമ്പന്‍. കഴിഞ്ഞദിവസം വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സിഗരറ്റ് കൊമ്പനായിരുന്നു ചിന്നക്കനാല്‍ മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പന്‍. 10 വയസ്സില്‍ താഴെയായിരുന്നു പ്രായം. ഈ ആനയുടെ കൊമ്പ് തീരെ ചെറുതായിരുന്നു. ഇത്തരത്തില്‍ സിഗരറ്റു രൂപത്തില്‍ ചെറിയ കൊമ്പുള്ള ഈ ആനയെ നാട്ടുകാര്‍ സിഗരറ്റുകൊമ്പന്‍ എന്ന് വിളിപ്പേര് നല്‍കി. പിടിയാനകള്‍ക്കും കുട്ടിയാനകള്‍ക്കും ഒപ്പം ആയിരുന്നു ഇവന്‍ സഞ്ചരിച്ചിരുന്നത്. സിഗരറ്റ് കൊമ്പന്‍ പ്രശ്നക്കാരനായ കൊമ്പന്‍ ആയിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
  • മറയൂരിലെ ഒറ്റക്കൊമ്പനും ചില്ലിക്കൊമ്പനും. മറയൂര്‍ മേഖലയില്‍ കറങ്ങിനടക്കുന്ന മറ്റ് രണ്ട് ആനകളാണ് ഒന്നരക്കൊമ്പനും ചില്ലിക്കൊമ്പനും. ഒറ്റക്കൊമ്പ് മാത്രമുള്ളതിനാലാണ് ഒറ്റക്കൊമ്പന് ആ പേരുവന്നത്. ചില്ലിക്കൊമ്പന് ആ പേരു വരാന്‍ കാരണവും കൊമ്പാണ്. നീളമുണ്ടെങ്കിലും വണ്ണമില്ലാത്ത കൊമ്പാണ് അതിനുള്ളത്. മുളയുടെ വലുപ്പമുള്ള കൊമ്പുള്ളവന്‍ എന്ന അര്‍ഥത്തിലാണ് ‘ചില്ലിക്കൊമ്പന്‍’ എന്ന് പേരിട്ടത്. ഇവ രണ്ടും ആരേയും കൊന്നിട്ടില്ല. എന്നാല്‍, ജനവാസമേഖലയിലും കൃഷിയിടത്തിലും വന്‍നാശമാണ് വരുത്തിവെയ്ക്കുന്നത്. കൃഷിയിടത്തില്‍ ദിവസങ്ങളോളം നിലയുറപ്പിച്ചുനില്‍ക്കുന്ന രീതിയാണ് ഇവയുടേത്.
  • മഞ്ഞക്കൊമ്പന്‍. എല്ലാ കൊമ്പന്‍മാരുടെയും വരവും പോക്കും ആഘോഷിച്ച ശേഷമാണ് മഞ്ഞക്കൊമ്പന്റെ വരവ്. കൊമ്പിന്‍ മഞ്ഞ നിറമുള്ള കൊമ്പനായതു കൊണ്ടാണ് ഇതിന് മഞ്ഞക്കൊമ്പന്‍ എന്ന പേര് വന്നത്. അതിരപ്പള്ളിയില്‍ മൂന്നുപേരുടെ കൊലപാതകത്തിന് കാരണക്കാരന്‍ മഞ്ഞക്കൊമ്പനെന്നാണ് സംശയം.

CONTENT HIGH LIGHTS;Is the elephant the problem?: When the yellow-horned elephant crosses the rice and jackfruit forests and conquers the forest; Elephants that refuse to let Minister Saseendran sit: Doubt whether he is the minister of animals or the minister of humans?

Latest News