കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തത്തിൽ ചീഫ് സെക്രട്ടറിക്ക് ഉടൻ റിപ്പോർട്ട് കൈമാറുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. അഗ്നിരക്ഷാ സേനയുടെയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും റിപ്പോര്‍ട്ട് ലഭിച്ചു.കോർപ്പറേഷന്റെ റിപ്പോർട്ടിൽ അവ്യക്തതയുണ്ട്. അത് പരിശോധിക്കണമെന്നും കളക്ടർ അറിയിച്ചു. സ്ഥലത്തെ കച്ചവടക്കാരുടെ ആശങ്ക പരിഹരിക്കും. പഴയ കെട്ടിടങ്ങളുടെ സുരക്ഷ വിശദമായി പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാന തലത്തിൽ ആണ് നടപടി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടുണ്ടായ വൻ തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. വസ്ത്രവ്യാപാര കടയിൽ വൈകിട്ട് 4.50 ഓടെയുണ്ടായ തീപിടുത്തം ആറ് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് നിയന്ത്രണ വിധേയമായത്. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. കാലിക്കറ്റ് ടെക്‌സ്റ്റൈൽസിന്റെ ഗോഡൗൺ അടക്കം തീപിടുത്തത്തിൽ കത്തിനശിച്ചു. സ്‌കൂൾ തുറക്കുന്നതുൾപ്പെടെ ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന തുണിത്തരങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽ കത്തി നശിച്ചു.
STORY HIGHLIGHT : Kozhikode fire; District Collector says report to Chief Secretary within 2 days