india

അമിത് ഷാ മമത പോര് മുറുകുന്നു: 2026 ൽ ദീദിയെ പൂട്ടുമെന്ന് ഷാ

പശ്ചിമ ബംഗാളിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നത് ബിജെപി ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി എന്ന നിലയില്‍ മമത ബാനര്‍ജിക്ക് ഇതു അവസാന അവസരമാണെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“മമത ദീദീയുടെ മുഖ്യമന്ത്രി കാലാവധി 2026 ല്‍ അവസാനിക്കും. തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ബിജെപി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കും” – അമിത് ഷാ പറഞ്ഞു.

ഓപ്പറേന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് 2026-ല്‍ ബംഗാളിലെ അമ്മമാരും സഹോദരിമാരും മമത ബാനര്‍ജിയെ പാഠം പഠിപ്പിക്കുമെന്ന് ഷാ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിക്കുന്നതിലൂടെ സംസ്ഥാനത്തെ അമ്മമാരെയും സഹോദരിമാരെയുമാണ് മമത അപമാനിക്കുന്നത്. മുസ്ലീം വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താന്‍ മാത്രമാണ് ഈ പ്രഹസനമെന്നും അദ്ദേഹം വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണ സമയത്ത് മമത ബനര്‍ജി മൗനം പാലിച്ചതിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പശ്ചിമ ബംഗാളിനെ നുഴഞ്ഞുകയറ്റ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപണം നടത്തി. സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുക്കളെയും സ്‌ത്രീകളെയും ആക്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുർഷിദാബാദിൽ അടുത്തിടെ നടന്ന അക്രമങ്ങൾ സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്‌തതാണ്. ബിഎസ്എഫിനെ വിന്യസിക്കണമെന്നുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആവശ്യം ബംഗാൾ സർക്കാർ തള്ളിയെന്നും ഷാ വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ ക്രൂരതയുടെ പ്രതീകമാണ് മുർഷിദാബാദ് അക്രമണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായും ഷാ കൂട്ടിച്ചേര്‍ത്തു.

ടിഎംസി ഭരണത്തിൻ കീഴിൽ നുഴഞ്ഞുകയറ്റം തുടരുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. “മമത ബാനർജി ബംഗ്ലാദേശികൾക്കായി രാജ്യത്തിന്റെ അതിർത്തികൾ തുറന്നുകൊടുത്തു. അവർ നുഴഞ്ഞുകയറ്റം അനുവദിക്കുന്നു. മമത ബാനർജിക്ക് നുഴഞ്ഞുകയറ്റം തടയാൻ കഴിയില്ല; ഒരു ലോട്ടസ് സർക്കാരിന് മാത്രമേ അത് ചെയ്യാൻ കഴിയൂ. വേലി നിർമ്മിക്കാൻ ഞങ്ങൾ അവരോട് ഭൂമി ആവശ്യപ്പെട്ടിട്ടുണ്ട്. അതിർത്തികളിൽ അവർ ഭൂമി നൽകുന്നില്ല, അതിനാൽ നുഴഞ്ഞുകയറ്റം തുടരും, അവരുടെ വോട്ട് ബാങ്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നു, അവരുടെ അനന്തരവൻ അവർക്ക് ശേഷം മുഖ്യമന്ത്രിയാകും. പക്ഷേ ഇത് സംഭവിക്കാൻ പോകുന്നില്ല.”

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ബംഗാളിന്റെ ഭാവി നിർണ്ണയിക്കുക മാത്രമല്ല, ദേശീയ സുരക്ഷയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഷാ പറഞ്ഞു.

Latest News